തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നത് പരിശോധിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് ബസ് ചാർജ് വർധനയ്‌ക്ക് എൽഡിഎഫ് അംഗീകാരം നൽകിയതോടെ മിനിമം ചാർജ് 8 രൂപയിൽ നിന്നും 10 രൂപയാക്കി വർധിപ്പിച്ചെങ്കിലും വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ വർധനവ് ഉണ്ടായിട്ടില്ല. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ബസ് ഉടമകളുടെ ആവശ്യം അന്യായമല്ലെന്ന് മന്ത്രി പ്രതികരിച്ചത്. അതേസമയം, പുതിയ നിരക്ക് അപര്യാപ്‌തമാണെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്‌തമാക്കുന്നത്.
കൂടാതെ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കാത്തതും അസോസിയേഷൻ അംഗീകരിച്ചിട്ടില്ല. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കൂടാതെ വിദ്യാർഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കി ഉയർത്തണമെന്നും അവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇവ അംഗീകരിക്കാത്ത സാഹചര്യത്തിൽ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രൈവറ്റ് ബസുടമകൾ അറിയിക്കുന്നത്. ഇതിനിടെയാണ് വിഷയത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി രംഗത്തെത്തിയത്.
അതേസമയം, സംസ്‌ഥാനത്ത് ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും വർധിപ്പിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കിയാണ് ഉയർത്തുന്നത്. അതായത് ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്നും 30 രൂപയായി ചാർജ് വർധിക്കും. കൂടാതെ അധികം കിലോമീറ്ററിന് 12ൽ നിന്നും 15 രൂപയായും ഉയർന്നിട്ടുണ്ട്. 1500 സിസിക്ക് താഴെയുള്ള ടാക്‌സികൾക്ക് മിനിമം നിരക്ക് 200 രൂപയായും, 1500 സിസിക്ക് മുകളിലുള്ള ടാക്‌സികൾക്ക് മിനിമം നിരക്ക് 225 രൂപയായും ഉയർത്തും.
കൂടാതെ അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. എന്നാൽ വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ല. സംസ്‌ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധിപ്പിക്കുന്നതിന് ആനുപാതികമായി കെഎസ്ആർടിസിയിലും നിരക്ക് വർധന ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി ഫാസ്‌റ്റ്, സൂപ്പർ ഫാസ്‌റ്റ് എന്നിവയുടെ നിരക്കാണ് വർധിപ്പിക്കുക.
Most Read: ഏപ്രിൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴ; അതീവജാഗ്രത