കണ്ണൂർ: ഇന്നലെ ഉൽഘാടനം കഴിഞ്ഞ തലശേരി- മാഹി ബൈപ്പാസിലെ രണ്ടു മേൽപ്പാലങ്ങൾക്ക് ഇടയിലെ വിടവിലൂടെ താഴേക്ക് വീണ പ്ളസ് ടു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ് നിദാൻ (18) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. തലശേരി സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിയാണ് നിദാൻ.
കൂട്ടുകാർക്കൊപ്പം എത്തിയ നിദാൽ പാലങ്ങൾക്ക് ഇടയിലെ വിടവിലൂടെ ചാടിക്കടക്കാൻ ശ്രമിക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിൽ ജോലി ചെയ്യുന്ന നജീബിന്റെ മകനാണ്. മാതാവ്: നൗഷീൻ. സഹോദരി: നിദ.
കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലുള്ള ബൈപ്പാസ് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്‌തത്. ധർമടം, തലശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ളി എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. അഞ്ചുപതിറ്റാണ്ട് നീണ്ട മലബാറുകാരുടെ കാത്തിരിപ്പാണ് യാഥാർഥ്യമായത്.
Most Read| പെൻഷൻ വിതരണം 15 മുതൽ