ന്യൂഡെൽഹി: കോവിഡ് ഗുരുതരമായവരിൽ കൂടുതലും വിറ്റാമിൻ ഡിയുടെ അഭാവമുള്ളവരാണെന്ന് പഠനം. സ്‌പെയിനിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന 80 ശതമാനം രോഗികളിലും വിറ്റാമിൻ ഡിയുടെ അഭാവമുണ്ടെന്നാണ് പഠനം പറയുന്നത്. ചികിൽസയിലുള്ള ഭൂരിഭാഗം കോവിഡ് രോഗികൾക്കും വിറ്റാമിൻ ഡിയുടെ കുറവുണ്ടെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.
ക്ളിനിക്കൽ എൻഡ്രോകിനോളജി ആൻഡ് മെറ്റബോളിസം എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത്. കോവിഡ് രോഗ ബാധിതരായി ചികിൽസയിൽ കഴിയുന്ന 216 പേരിലും രോഗം ബാധിക്കാത്ത 197 പേരിലുമാണ് പഠനം നടത്തിയത്. രോഗം ബാധിച്ചവരിൽ കൂടുതൽ പേരുടെയും ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അഭാവമുണ്ടായിരുന്നു. വിറ്റാമിൻ ഡിയുടെ അഭാവം കൂടുതൽ ഉള്ളവരിൽ രോഗം ഗുരുതരമാകുന്നതായും പഠനത്തിൽ സൂചിപ്പിക്കുന്നു. ഇത് കൂടാതെ പുരുഷൻമാരുടെ ശരീരത്തിൽ സ്‌ത്രീകളെക്കാൾ വിറ്റാമിൻ ഡി കുറവാണെന്നും പഠനത്തിൽ പറയുന്നു.
ലോകമെമ്പാടും കോവിഡ് പടർന്നു പിടിച്ചപ്പോൾ മുതൽ വിറ്റാമിൻ ഡിയും കോവിഡ് രോഗവും തമ്മിലുള്ള ബന്ധവും ചർച്ചകളിൽ ഇടം നേടിയിരുന്നു. കോവിഡ് പ്രതിരോധത്തിനായി വിറ്റാമിൻ ഡി ഉപേയാഗിക്കാമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഈ കണ്ടെത്തലുകളൊന്നും ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ലഭിക്കുക. ശരീരത്തിലേക്ക് കൂടുതൽ കാൽസ്യം, മഗ്‌നീഷ്യം, ഫോസ്‌ഫേറ്റ് തുടങ്ങിയവ ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. അതുകൊണ്ട് തന്നെ അസ്‌ഥികളുടെ വളർച്ചക്കും ശക്‌തിക്കും വിറ്റാമിൻ ഡി അനിവാര്യമാണ്.
Read also: കൈകൾക്കുള്ള പ്രത്യേകത ഇവന്റെ പ്രവർത്തികൾക്കും ഉണ്ട്; മാതൃകയായി 13കാരൻ