മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ നിലക്കു നിർത്താൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് സമീപകാലത്ത് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ഏകപക്ഷീയമായ അക്രമങ്ങൾ പരാമർശിച്ച് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ആവശ്യപ്പെട്ടു.
‘വൈവിധ്യങ്ങൾക്കിടയിലും കാലങ്ങളായി വിവിധ സമൂഹങ്ങൾ പുലർത്തിപ്പോരുന്ന ഒരുമ ഇല്ലാതെയാക്കിയാൽ രാജ്യം തന്നെ ഇല്ലാതെയാകുമെന്ന് ബുഖാരി തങ്ങൾ മുന്നറിയിപ്പു നൽകി. ഭരണകൂടങ്ങളും നിയമപാലകരും നീതിന്യായ വ്യവസ്‌ഥയും ഒന്നിച്ച് ഇത്തരം പ്രവണതകളെ മുളയിലെ നുള്ളിക്കളയണം. അല്ലെങ്കിൽ നമ്മുടെ രാജ്യം തന്നെ ഇല്ലാതെയാകും‘ -തങ്ങൾ കൂട്ടിച്ചേർത്തു.
‘നിയമ വ്യവസ്‌ഥയെ വെല്ലുവിളിച്ചും നിയമം കയ്യിലെടുത്തും പരസ്‌പരം പോരടിക്കാൻ തുടങ്ങിയാൽ അത് വലിയ അരാജകത്വം സൃഷ്‍ടിക്കും. കൊല്ലിന് കൊലയും അടിക്ക് തിരിച്ചടിയുമെന്ന ശൈലി തീക്കളിയാണ്. അത് നമ്മുടെ നാട്ടിൽ ഇനിയുണ്ടാകാൻ പാടില്ല. ചരിത്രത്തിലെയും വർത്തമാനത്തിലെയും നൻമകളെ പുണരാനും സൗഹൃദ രാജ്യമെന്ന ലക്ഷ്യം നേടിയെടുക്കാനും എല്ലാ വിഭാഗം ആളുകളും മുന്നോട്ടു വരണം‘ -ബുഖാരി തങ്ങൾ പറഞ്ഞു.
ഈ ലക്ഷ്യത്തിനായി വൺ മില്ല്യൺ ഹാപ്പി ഹോംസ് എന്ന ബൃഹദ് പദ്ധതി മഅ്ദിൻ അക്കാദമി ആരംഭിക്കുകയാണ്. രാജ്യമെമ്പാടും ലക്ഷക്കണക്കിനു കുടുംബങ്ങളെ കോർത്തിണക്കി അവരിലേക്ക് സ്‌നേഹ-സൗഹൃദ സന്ദേശങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മഅ്ദിൻ ഫാമിലി ആപ്പും തയ്യാറാക്കുന്നുണ്ടെന്നും രാജ്യംകണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സംഗമത്തിന് മലപ്പുറം സ്വലാത്ത് നഗറിലെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി ഖലീലുൽ ബുഖാരി തങ്ങൾ അറിയിച്ചു.
Most Read: ചാർജറില്ലാതെ ഐ ഫോൺ വിൽപന; നിയമവിരുദ്ധമെന്ന് ബ്രസീൽ കോടതി