കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്‍ശിച്ച് പോസ്‌റ്റിട്ടതിന് കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയിൽ പ്രതികരണവുമായി എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സച്ചിദാനന്ദന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.
“സച്ചി മാഷിന് ഐക്യദാര്‍ഢ്യം, സുഹൃത്തുക്കളെ, മലയാളികളുടെ പ്രിയ കവി പ്രൊഫസര്‍ കെ സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. പ്രതിഷേധിക്കുക,”എന്ന പ്രതികരണത്തേടൊപ്പം സച്ചിദാനന്ദന്‍ എഴുതിയ കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഇന്നലെയാണ് ഫേസ്ബുക്ക് വിലക്ക് വന്നതെന്ന് സച്ചിദാനന്ദൻ പറഞ്ഞു. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കുറിച്ചുള്ള നർമം കലര്‍ന്ന ഒരു വീഡിയോയും മോദിയെക്കുറിച്ച് ‘കണ്ടവരുണ്ടോ’ എന്ന ഒരു നർമരസത്തിലുള്ള പരസ്യവും (രണ്ടും എനിക്ക് വാട്‌സ്ആപ്പില്‍ അയച്ചു കിട്ടിയതാണ്) പോസ്‌റ്റ് ചെയ്‌തപ്പോഴാണ് വിലക്ക് വന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 21ന് ഒരു താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസബുക്കില്‍ നിന്നാണ് വന്നത്. അടുത്ത തവണ നിയന്ത്രിക്കുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്‌റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തേക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുത് എന്നുമാണ്.
അവരുടെ കമ്യൂണിറ്റി സ്‌റ്റാൻഡേർഡ് ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടക്കിടക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണ് ഇതെല്ലം അർഥമാക്കുന്നത് എന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
Also Read: ഇന്ധനവില വർധന, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു; മുല്ലപ്പള്ളി