തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്.
മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി 144 വർഷങ്ങൾക്ക് മുൻപ്, 1878 ഒക്‌ടോബർ 16നാണ് ഇദ്ദേഹം ജനിച്ചത്. കലയും ആദർശവും സംസ്‌കാരവും കെടാതെ സൂക്ഷിച്ച മഹാകവി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരായ കേരളത്തിന്റെ സാംസ്‌കാരിക പ്രതിരോധമായും നിലകൊണ്ടു.
സാധാരണ മനുഷ്യർക്ക് വള്ളത്തോൾ എന്ന പേരുകേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഇദ്ദേഹത്തിന്റെ വരികളാണ് ‘ഭാരതമെന്നും കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളിൽ’ എന്നത്.
വള്ളത്തോൾ ജനിച്ച തിരൂരിന് സമീപം കൊണ്ടയൂർ തറവാട് ഇപ്പോഴും പരിപാലിക്കുന്നുണ്ട്. കവിയുടെ മരുമകളുടെ മകൾ വള്ളത്തോൾ ഭാരതിയമ്മയും ഭർത്താവ് ശ്രീധരൻ നായരും കുടുംബവും ഇവിടയെയാണ് താമസിക്കുന്നത്. ജനിച്ച മുറിയും കുഞ്ഞായിരിക്കുമ്പോൾ ആടിയുറങ്ങിയ മരത്തിന്റെ തൊട്ടിലുമെല്ലാം ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കവി ഉപയോഗിച്ചിരുന്ന കണ്ണടയും ചാരുകസേരയും ഉൾപ്പെടെ മറ്റെല്ലാം ഇവിടെനിന്ന് ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തിനോട് അനുബന്ധമായ സ്‌മാരകത്തിലേക്ക് മാറ്റിയിട്ടുണ്ട്.
കേരള കലാമണ്ഡലത്തിന്റെ സ്‌ഥാപരിൽ ഒരാളായ ഇദ്ദേഹം ഗാന്ധിയെ ഗുരുനാഥനായി സ്വീകരിക്കുകയും ഇദ്ദേഹത്തിന്റെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും ചെയ്‌തിരുന്നു. കോൺഗ്രസ് പ്രവർത്തകനായ വള്ളത്തോൾ നാരായണമേനോൻ ഇന്ത്യയുടെ സ്വാതന്ത്ര്യ നേട്ടത്തിനായി തൂലിക പടവാളാക്കി മാറ്റുകയും അതിലൂടെ രാജ്യത്തെ ജനതയെ ഒന്നടക്കം ആവേശ ഭരിതരാക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
1924ലെ വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജിയെ നേരിട്ടു കാണുകയും ശേഷം, ‘എന്റെ ഗുരുനാഥൻ’ എന്ന പേരിൽ വള്ളത്തോൾ ഒരു പുസ്‌തകം രചിക്കുകയും ചെയ്‌തിരുന്നു. ഏറെ പ്രശസ്‌തമായ ഈ പുസ്‌തകം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്‌തിട്ടുണ്ട്. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യമായ ‘ബാപ്പുജി’ യും പ്രശസ്‌തമാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു. 1922ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിച്ചു കൊണ്ടാണ് ഇദ്ദേഹം ലോക മാദ്ധ്യമ ശ്രദ്ധയാകർഷിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത ബഹുമതികളായ പത്‌മ ഭൂഷൺ, പത്‌മ വിഭൂഷൺ എന്നിവ നേടിയ ഇദ്ദേഹം 1913ൽ രചിച്ച ചിത്രയോഗം എന്ന മഹാകാവ്യം ഉൾപ്പടെ 100ലധികം രചനകളും 50ഓളം വിവർത്തനങ്ങളും ചരിത്രത്തിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്.
1908ൽ രോഗബാധയെ തുടർന്ന് വള്ളത്തോൾ ബധിരനായി. തുടർന്നങ്ങോട്ട് 50 വർഷം തൂലിക പടവാളാക്കിയ പോരാട്ടത്തിൽ മനസിന്റെ വെളിച്ചമായിരുന്നു കരുത്ത്. വള്ളത്തോൾ നാരായണമേനോൻ, ചിറ്റഴി മാധവി അമ്മ എന്നെ ദമ്പതികൾക്ക് എട്ടുമക്കളായിരുന്നു. അമ്മു അമ്മ, ബാലകൃഷ്‌ണ കുറുപ്പ്, മാധവ കുറുപ്പ്, അച്യുത കുറുപ്പ്, ഗോവിന്ദ കുറുപ്പ്, ബാലചന്ദ്ര കുറുപ്പ്, മല്ലിക, വാസന്തി എന്നീ മക്കളിൽ ആരും ഇപ്പോഴില്ല. 1958 മാർച്ച് 13ന് 79ആം വയസിൽ മഹാകവി ലോകത്തോട് വിടപറഞ്ഞു.
Most Read: ഗ്യാൻവാപി മസ്‌ജിദ് കേസ്; ശിവലിംഗം ‘കാര്‍ബണ്‍ ഡേറ്റ്’ ആവശ്യം തള്ളി കോടതി