തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകിയ തീരുമാനം പുനപരിശോധിക്കും. മീ ടൂ ആരോപണ വിധേയനായ കവിക്ക് പുരസ്‌കാരം നൽകുന്നത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് നീക്കം.
വൈരമുത്തുവിന് പുരസ്‌കാരം നൽകിയതിന് എതിരെ നിരവധി സാംസ്‌കാരിക, സിനിമാ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നടി പാർവതി തിരുവോത്ത്, എഴുത്തുകാരി കെആർ മീര, തമിഴ് കവിയും ആക്‌ടിവിസ്‌റ്റുമായ മീന കന്ദസ്വാമി, വൈരമുത്തുവിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ഗായിക ചിൻമയീ ശ്രീപാദ തുടങ്ങിയവർ പുരസ്‌കാരം നൽകാനുള്ള തീരുമാനത്തിന് എതിരെ രംഗത്തെത്തിയിരുന്നു.
2018ലാണ് മീ ടൂ ക്യാംപയിന്റെ ഭാഗമായി വൈരമുത്തുവിന് എതിരെ ആദ്യമായി ലൈംഗിക ആരോപണം ഉയർന്നത്. ഇതിന് പിന്നാലെ ഗായിക ചിൻമയീ ശ്രീപാദ അടക്കം നിരവധിപേർ വൈരമുത്തുവിന് എതിരെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാര ജേതാവായി തമിഴ് കവിയും ഗാനരചയിതാവും നോവലിസ്‌റ്റുമായ വൈരമുത്തുവിനെ തിരഞ്ഞെടുത്തത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക.
Read also: പ്രതീക്ഷിച്ച മൂന്ന് കാര്യങ്ങൾ പരാമർശിച്ചില്ല, നയപ്രഖ്യാപനം ആവർത്തനം; വിഡി സതീശൻ