തിരുവനന്തപുരം: ഒഎൻവി പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തനിക്കെതിരായ ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്ന് വർഷമായി കേസെടുത്തിട്ടില്ലെന്നും വൈരമുത്തു വ്യക്‌തമാക്കി. കുറ്റം തെളിയും വരെ ആരോപണ വിധേയൻ നിരപരാധിയാണെന്ന് ജൂറി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ഒഎൻവി സാഹിത്യ പുരസ്‌കാരം ഇത്തവണ വൈരമുത്തുവിനായിരുന്നു നൽകിയിരുന്നത്. എന്നാൽ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ഉയർന്ന മീ ടു ആരോപണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി സാഹിത്യ, സാംസ്‌കാരിക, കലാ പ്രവര്‍ത്തകരും വനിതാ ആക്‌ടിവിസ്‌റ്റുകളും രംഗത്തെത്തി.
17 സ്‌ത്രീകള്‍ വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്‌ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ എന്നാണ് വുമൺ ഇൻ സിനിമ കളക്‌റ്റീവ് വിമർശിച്ചത്. തമിഴ് കവിയും ആക്‌ടിവിസ്‌റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
തുടർന്ന്, വൈരമുത്തുവിന് പ്രഖ്യാപിച്ച പുരസ്‌കാരം പുനഃപരിശോധിക്കാൻ ഒഎൻവി കൾച്ചറൽ അക്കാദമി തീരുമാനിച്ചു. പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്‌ണൻ, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു പുരസ്‌കാരം തീരുമാനിച്ചത്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡണ്ട് അടൂര്‍ ഗോപാലകൃഷ്‌ണനാണ് വാര്‍ത്താക്കുറിപ്പ് വഴി തീരുമാനമറിയിച്ചത്. എന്തുകൊണ്ട് പുനഃപരിശോധിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കിയിട്ടില്ല. ഇതിന് പിന്നാലെയാണ് വൈരമുത്തു വിശദീകരണവുമായി രംഗത്തെത്തിയത്.
പുരസ്‌കാര നിര്‍ണയവുമായി ബന്ധപ്പെട്ട തുടര്‍നടപടികൾ എങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. എംടി വാസുദേവൻ നായർ, സുഗതകുമാരി, അക്കിത്തം, പ്രൊഫ.എം ലീലാവതി എന്നിവര്‍ക്കായിരുന്നു മുൻപ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
Also Read: വാക്‌സിനേഷൻ; വിദേശത്ത് പോകേണ്ടവർക്കും, വിദ്യാർഥികൾക്കും സംസ്‌ഥാനത്ത് ഇളവ്