അബുദാബി: സീസണിലെ ഐപിഎൽ എട്ടാം മത്സരത്തില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. 142 നെതിരെ 145 റൺസാണ് കൊൽക്കത്ത കൊയ്‌തെടുത്തത്. കൊൽക്കത്തക്ക് വേണ്ടി പുറത്താകാതെ 70 റൺസ് നേടിയ ഗിൽ ആണ് ഇന്നത്തെ താരം. ഹൈദരാബാദ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 143 എന്ന ലക്ഷ്യമാണ് കൊൽക്കത്തക്ക് മുന്നിൽ വെച്ചിരുന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രണ്ട് ഓവർ ശേഷിക്കെ 3 വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു.
കൊൽക്കത്തയുടെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് സംപൂജ്യനായി മടങ്ങിയെങ്കിലും ടീമിൽ നിന്ന് മോര്‍ഗന്‍, നിതിഷ് റാണ തുടങ്ങിയവരും ഗില്ലിന് പുറമെ മോശമല്ലാത്ത പ്രകടനം കാഴ്‌ച്ച വെച്ചു. ഖലീല്‍ അഹമ്മദ്, നടരാജന്‍, റാശിദ് ഖാന്‍ തുടങ്ങിയവര്‍ ഹൈദരാബാദിന് വേണ്ടി വിക്കറ്റുകള്‍ വീഴ്‌ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 142 റൺസെടുത്തു. മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 38 പന്തുകള്‍ നേരിട്ട പാണ്ഡെ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 51 റണ്‍സെടുത്തു. മനീഷ് പാണ്ഡെയുടെ ഈ അർധസെഞ്ചുറിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ (36), വൃദ്ധിമാൻ സാഹ (30) എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്‌ച വെച്ചു.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ഒന്നാം വിക്കറ്റില്‍ 24 റണ്‍സാണ് കുറിച്ചത്. ബെയര്‍സ്‌റ്റോയുടെ കുറ്റി തെറുപ്പിച്ച് പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയുടെ പ്രതീക്ഷ കാത്തു. വൃദ്ധിമാന്‍ സാഹ 30ഉം മുഹമ്മദ് നബി 11 റണ്‍സും നേടി. കൊൽക്കത്തയുടെ പാറ്റ് കമ്മിന്‍സ് നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവരും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Most Read: യുവനടൻ റോഷനും ദര്‍ശനയും മനോരമയുടെ ‘വനിത’ക്ക് എതിരെ