ന്യൂഡൽഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവെക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം നിരസിച്ച് സുപ്രിം കോടതി. ശിക്ഷ പ്രസ്താവിച്ചു കഴിഞ്ഞാൽ മാത്രമേ വിധി പൂർണ്ണമാകൂവെന്ന് കോടതി പറഞ്ഞു. എന്നാൽ, പ്രശാന്ത് ഭൂഷൺ സമർപ്പിക്കുന്ന പുനഃപരിശോധനാ ഹർജിയിൽ തീരുമാനമായതിനു ശേഷമേ ശിക്ഷാ വിധി പ്രാബല്യത്തിൽ വരൂവെന്നും സുപ്രിം കോടതി വ്യക്തമാക്കി.
അതേസമയം, കോടതി തീരുമാനം ഞെട്ടിച്ചെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ” ജനാധിപത്യ സംവിധാനത്തില്‍ വിമര്‍ശനങ്ങള്‍ അത്യാവശ്യമാണ്. വിമര്‍ശനങ്ങള്‍കൊണ്ടുമാത്രമേ ജനാധിപത്യ പ്രക്രിയ ശക്തമാവുകയുള്ളൂ. കോടതിയുടെ നിലപാടിൽ വേദനയുണ്ട്. പക്ഷേ മാപ്പു പറയില്ല. ഒരു പൗരനെന്ന നിലയിലുള്ള കടമയാണ് ചെയ്തത്. ഞാൻ ദയക്കുവേണ്ടി യാചിക്കില്ല. കോടതി നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്”- പ്രശാന്ത് ഭൂഷൺ പറഞ്ഞു.
കോടതിയലക്ഷ്യ കേസിൽ പുനഃപരിശോധനാ ഹർജി നൽകുമെന്നും അതിൽ തീർപ്പുണ്ടാകുന്നതുവരെ കേസിൽ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവക്കണമെന്നുമായിരുന്നു പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. 30 ദിവസത്തിനുള്ളിൽ പുനഃപരിശോധനാ ഹർജി നൽകും. സുപ്രീം കോടതി സ്വമേധയായെടുത്ത കോടതിയലക്ഷ്യ കേസിൽ അപ്പീലിന് സാഹചര്യമില്ലെന്നും ആകെയുള്ള പരിഹാരം പുനഃപരിശോധനാ ഹർജിയാണെന്നും ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ശിക്ഷ സംബന്ധിച്ച് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇന്നു വാദം കേൾക്കാനിരിക്കെയാണ് ഭൂഷൺ അപേക്ഷ നൽകിയത്.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമർശിച്ചുവെന്നാരോപിച്ചാണ് പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. അദ്ദേഹത്തിന്റെ ട്വീറ്റുകൾ നീതി നിർവഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.