ന്യൂഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അപേക്ഷ പ്രകാരം കഴിഞ്ഞ നാല് തവണയായി മാറ്റി വച്ച കേസ് ഇന്ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. വിശദമായ വാദം കേള്‍ക്കണമെന്നതിനാല്‍ ഇന്ന് പരിഗണിക്കുന്ന അവസാന കേസായി ലാവ്‌ലിൻ കേസിനെ ലിസ്‌റ്റ് ചെയ്യാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ജസ്‍റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
ലാവ്‌ലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്‌ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് തുടങ്ങിയവരെ കുറ്റ വിമുക്‌തരാക്കികൊണ്ട് 2017ൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്‌തുകൊണ്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനൊപ്പം തന്നെ കേസില്‍ തുടര്‍ന്നും വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച ഉദ്യോഗസ്‌ഥരും സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതും കോടതിയുടെ പരിഗണനയിലുണ്ട്.
നിലവില്‍ രണ്ട് കോടതികള്‍ സമാന വിധി പുറത്തിറക്കിയ കേസാണിതെന്നും, അതിനാല്‍ തന്നെ സിബിഐ ശക്‌തമായ വാദങ്ങളുമായി എത്തണമെന്നും സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു. അല്ലാത്തപക്ഷം ഹരജി നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി സിബിഐയെ അറിയിച്ചു.
Read also : പൊതുമേഖലാ ജീവനക്കാര്‍ രണ്ടാഴ്‌ച കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തണം; യുഎഇ