തൃശൂർ: വിഷുദിവസം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി എംപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമാകുന്നു. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കി. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്.
ഈ തുകയില്‍നിന്ന് മേല്‍ശാന്തി ആര്‍ക്കും കൈനീട്ടം നല്‍കിയിട്ടില്ലെന്ന് ബോര്‍ഡ് വ്യക്‌തമാക്കുന്നുണ്ട്, എങ്കിലും കിട്ടിയ പലരും ഉണ്ടെന്നാണ് റിപ്പോർട്. സംഭവം രാഷ്‌ട്രീയ വിവാദമായി മാറുന്നുമുണ്ട്. വിഷുക്കൈനീട്ടത്തെ മറയാക്കിയുള്ള രാഷ്‌ട്രീയ നീക്കമാണിതെന്ന് സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ വിമര്‍ശിച്ചു.
ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാന്‍ തൃശൂരിലെ പൊതുസമൂഹത്തിന് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയിരുന്നു. ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതല്ല.
കൈനീട്ടപണം മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. എന്നാൽ ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്‌തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്നും മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. വടക്കുന്നാഥ ക്ഷേത്രത്തില്‍ തുടങ്ങിയെങ്കിലും മറ്റ് ക്ഷേത്രങ്ങളിലും ഉണ്ടാവുമെന്ന സൂചന കിട്ടിയതിനെ തുടര്‍ന്നാണ് ദേവസ്വത്തിന്റെ മുന്നറിയിപ്പ്. വിഷയം ഗൗരവത്തോടെ തന്നെയാണ് എടുത്തിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി നന്ദകുമാര്‍ പറഞ്ഞു.
Most Read: കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും