മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണം കൊലപാതകം ആണെന്ന ആരോപണം ഡെൽഹി എയിംസ് (ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) തള്ളിയതിന് പിന്നാലെ ഡോക്‌ടറുടെ നിർണായക ശബ്‌ദ സന്ദേശം പുറത്ത്. സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് എയിംസിലെ ഡോക്‌ടർ തന്നോട് പറഞ്ഞതായി സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകൻ വികാസ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ദേശീയ മാദ്ധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ടത്.
Also Read: ഹത്രസ്; ചന്ദ്രശേഖർ ആസാദിന് ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ ഭീഷണി
മറ്റ് പരിക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ സുശാന്തിന്റെ ശരീരത്തിൽ ഇല്ലെന്നും നടൻ ആത്‍മഹത്യ ചെയ്‌തത് തന്നെയാണെന്നും എയിംസ് ഫോറൻസിക് വിഭാഗം മേധാവി സുധീർ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം കൊലപാതകമാണെന്ന തെളിവ് നൽകുന്ന ഡോ. സുധീർ ഗുപ്‌തയുടെ തന്നെ ശബ്‌ദ സന്ദേശം പുറത്ത് വന്നത്.
സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ്, തനിക്ക് ലഭിച്ച ഫോട്ടോകളിൽ നിന്ന് അത് വ്യക്‌തമാണെന്ന് എയിംസിലെ ഡോക്‌ടർ പറഞ്ഞതായി വികാസ് സിങ് കുറച്ച് നാളുകൾക്ക് മുമ്പ് ട്വീറ്റ് ചെയ്‌തിരുന്നു. സുശാന്തിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടുകൾ വീണ്ടും പരിശോധിച്ച എയിംസ് സംഘം നടൻ ആത്‍മഹത്യ ചെയ്‌തത് തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാൽ, ശബ്‌ദ സന്ദേശം പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഫോറൻസിക് പരിശോധന നടത്തണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടു.