ന്യൂ ഡെല്‍ഹി : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് കൊല്ലപ്പെട്ടതാണെന്ന എല്ലാ വാദങ്ങളും തള്ളി ഡോക്‌ടർമാരുടെ സംഘം. ഡെല്‍ഹി എയിംസിലെ ഡോക്‌ടർമാരുടെ സംഘമാണ് താരത്തിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സുശാന്തിനെ വിഷം നല്‍കിയും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന വാദങ്ങളാണ് തെറ്റാണെന്ന് ഡോക്‌ടർമാര്‍ വ്യക്‌തമാക്കിയത്. താരത്തിന്റെ മരണം ആത്‍മഹത്യയാണെന്നും, കൊലപാതകം ആണെന്ന വാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നുമാണ് എയിംസിലെ ഡോക്‌ടർമാരുടെ സംഘം വ്യക്‌തമാക്കിയതെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
അന്വേഷണത്തിന്റെ ഭാഗമായി സിബിഐയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച ഡോക്‌ടർമാരുടെ സംഘമാണ് ഇപ്പോള്‍ താരത്തിന്റെ മരണം കൊലപാതകമല്ല എന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഡെല്‍ഹി എയിംസിലെ ഡോക്‌ടർ സുധീര്‍ ഗുപ്‍തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച മുംബൈ പോലീസും പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ താരം ആത്‍മഹത്യ ചെയ്‌തതായാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇതിനെത്തുടര്‍ന്ന് താരത്തിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയിൻമേലാണ് കേസ് സിബിഐക്ക് കൈമാറിയത്.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ആത്‍മഹത്യ പ്രേരണക്കുള്ള കാരണം സിബിഐ അന്വേഷിക്കും. മരണം നടന്ന സമയത്തെ സാഹചര്യത്തെളിവുകളും ഇതൊരു ആത്‍മഹത്യയാണെന്ന് വ്യക്‌തമാമാക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 14 ആം തീയതിയാണ് സുശാന്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read also : രാഹുല്‍ ഗാന്ധിയുടെ നീക്കം രാഷ്ട്രീയം മാത്രമാണ്; സ്മൃതി ഇറാനി