കൊൽക്കത്ത: ബിജെപി നേതാവും സ്‌ഥാനാർഥിയുമായ സുവേന്ദു അധികാരിയുടെ പേര് നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. ആവശ്യം ഉന്നയിച്ച് തൃണമൂൽ പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സുവേന്ദു അധികാരി നന്ദിഗ്രാമിലെ സ്‌ഥിര താമസക്കാരനല്ലെന്നും ആറുമാസമായി പ്രദേശത്ത് താമസിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
തെറ്റായ വിവരങ്ങൾ നൽകിയതിന് സുവേന്ദു അധികാരിക്ക് എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയ നേതാവാണ് സുവേന്ദു അധികാരി. മുൻ തിരഞ്ഞെടുപ്പുകളിൽ നന്ദിഗ്രാമിൽ നിന്നാണ് സുവേന്ദു തൃണമൂൽ ടിക്കറ്റിൽ നിയമസഭയിൽ എത്തിയത്. സുവേന്ദു ഇത്തവണ ബിജെപിയിൽ എത്തിയതോടെ നന്ദിഗ്രാമിൽ സുവേന്ദുവിനെ നേരിടാൻ മുഖ്യമന്ത്രി മമതാ ബാനർജിയാണ് നേരിട്ടിറങ്ങുന്നത്. മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെ 8 ഘട്ടങ്ങളായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read also: രാജ്യത്ത് കോവിഡിന്റെ പുതിയ തരംഗം; തടയണമെന്ന് നിർദേശം നൽകി പ്രധാനമന്ത്രി