ന്യൂഡെൽഹി : രാജ്യത്ത് വ്യാപിക്കുന്ന കോവിഡിന്റെ പുതിയ തരംഗം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്‌ഥാനങ്ങളിൽ നിലവിൽ കോവിഡ് പരിശോധന കുറവാണെന്നും, ആർടിപിസിആർ ടെസ്‌റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്‌സിൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് അവലോകനത്തിനായി ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കോവിഡ് കണക്കുകൾ രണ്ടര മാസത്തെ ഏറ്റവും ഉയർന്നതാണ്. കൂടാതെ കോവിഡ് ബാധിച്ചു രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2,34,000 ആയി. മഹാരാഷ്‌ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്‌ട്രയിലെ 15 ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കാനാണ് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ രാജ്യത്ത് നിലവിൽ 19 സംസ്‌ഥാനങ്ങളിലാണ് നേരത്തെയുള്ള കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കണക്കുകൾ ഉയരുന്നത്. ഒപ്പം തന്നെ നാല് സംസ്‌ഥാനങ്ങളിൽ പ്രതിദിനം ആയിരത്തിന് മുകളിൽ കോവിഡ് രോഗികൾ റിപ്പോർട് ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുന്നതിന് മുൻപായാണ് അവസാനമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയത്. നിലവിൽ രണ്ടാംഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ മൂന്നാംഘട്ടം ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 45നും 59നും ഇടയിൽ പ്രായമുള്ള ആളുകൾക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്നത്. നിലവിൽ 45 മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ള ആളുകൾക്കും രാജ്യത്ത് വാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്.
Read also : തൊഴിൽ ആവശ്യപ്പെട്ടാൽ ലഭിക്കുക ഇലക്ഷൻ ടിക്കറ്റ്; ബിജെപിയെ ട്രോളി പ്രശാന്ത് ഭൂഷൺ