കാബൂള്‍: അഫ്‌ഗാനിൽ പുരുഷൻമാരായ ബന്ധുക്കളുടെ കൂടെയല്ലാതെ സ്‍ത്രീകളെ അധികദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍. ഞായറാഴ്‌ചയാണ് താലിബാന്‍ ഇത് സംബന്ധിച്ച് പ്രസ്‌താവന നടത്തിയത്. ചെറിയ ദൂരപരിധിക്കപ്പുറം അല്ലാതെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത പക്ഷം സ്‍ത്രീകളെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നാണ് താലിബാന്റെ പുതിയ നിയമം.
കൂടാതെ ഹിജാബ് ധരിക്കുന്ന സ്‍ത്രീകളെ മാത്രം വാഹനത്തില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നും വാഹന ഉടമകളോട് താലിബാന്‍ ഉത്തരവിട്ടിട്ടുണ്ട്.
‘മിനിസ്ട്രി ഫോര്‍ ദ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്’ ആണ് ഇത് സംബന്ധിച്ച ഗൈഡന്‍സ് പുറത്തുവിട്ടത്. മിനിസ്ട്രി ഓഫ് വിമന്‍ അഫയേഴ്‌സ് പിരിച്ചു വിട്ടാണ് പുതിയ വകുപ്പ് സ്‌ഥാപിച്ചത്. “45 മൈലിനധികം ദൂരം (72 കിലോമീറ്റര്‍) സഞ്ചരിക്കുന്ന സ്‍ത്രീകള്‍ക്ക്, കൂടെ ഒരു പുരുഷ കുടുംബാംഗമില്ലാത്ത പക്ഷം റൈഡ് ഓഫര്‍ ചെയ്യരുത്”- മന്ത്രാലയത്തിന്റെ വക്‌താവ് സാദിഖ് അകിഫ് മുഹാജിര്‍ എഎഫ്‌പിയോട് പ്രതികരിച്ചു.
മുന്‍കാല ഭരണത്തെ അപേക്ഷിച്ച് സ്‍ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും എന്നാണ് ഇത്തവണ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാൻ വ്യക്‌തമാക്കിയിരുന്നത്. എന്നാല്‍ അതിനെക്കാള്‍ മോശം സ്‌ഥിതിയിലാണ് അവരുടെ ഓരോ നിലപാടുകളും പുറത്തുവരുന്നതോടെ വ്യക്‌തമാവുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിട്ടതായി നേരത്തെ ഇവർ ഉത്തരവിട്ടിരുന്നു.
Read also: ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കും; മുഖ്യമന്ത്രി