കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിന് തീ ഇട്ടത് ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണനെന്ന് പോലീസ്. വടകരയിൽ മുമ്പുണ്ടായിരുന്ന മൂന്ന് തീപിടിത്തത്തിന് പിന്നിലും ഇയാൾ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ മൂന്ന് കേസുകളിൽ അറസ്‌റ്റ് രേഖപ്പെടുത്തി. കേസിൽ ശാസ്‌ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം തുടരുന്നതായി റൂറൽ എസ്‌പി പിഎ ശ്രീനിവാസ് പറഞ്ഞു. പ്രതിയുടെ സാമൂഹിക മാദ്ധ്യമ ഇടപെടലുകൾ പരിശോധിക്കുമെന്നും എസ്‌പി വ്യക്‌തമാക്കി.
സതീഷ് നാരായണയുടെ മാനസിക നില പരിശോധിക്കും. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തും. വിവിധ ഭാഷകൾ സംസാരിക്കുന്ന ഇയാളുടെ സ്വദേശമടക്കം ഇനിയും കണ്ടെത്താനുണ്ട്. ഇയാളുടെ ഒരു ബന്ധുവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് അവഗണിച്ചത് പരിശോധിക്കും. കൂടാതെ ഫയർഫോഴ്‌സിന്റെ റിപ്പോർട് തേടിയിട്ടുണ്ടെന്നും എസ്‌പി അറിയിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
താലൂക്ക് ഓഫിസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ തീയിട്ടത് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞിരുന്ന ഇയാളാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഇന്ന് പുലർച്ചെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. തണുപ്പ് അകറ്റാനാണ് ശുചിമുറിയിൽ തീയിട്ടതെന്നായിരുന്നു യുവാവിന്റെ മൊഴി. വെള്ളിയാഴ്‌ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ വടകര താലൂക്ക് ഓഫിസ് കെട്ടിടം പൂർണമായി കത്തിനശിച്ചിരുന്നു. ഭൂരിഭാഗം ഫയലുകളും 45 കമ്പ്യൂട്ടറുകളും കത്തിനശിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗവും തകർന്നു വീണിരുന്നു.
Most Read: രോഹിണി കോടതിയിലെ സ്‌ഫോടനം; ഡിആർഡിഒ ശാസ്‍ത്രജ്‌ഞൻ അറസ്‌റ്റിൽ