കോഴിക്കോട്: വടകര താലൂക്ക് ഓഫിസിൽ തീപിടുത്തം ഉണ്ടായത് പ്രതി തണുപ്പകറ്റാൻ തീ ഇട്ടപ്പോഴെന്ന് പോലീസ് പറഞ്ഞു. അറസ്‌റ്റിലായ ആന്ധ്രാ സ്വദേശി സതീഷ് നാരായൺ ഇക്കാര്യം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സതീഷ് നാരായൺ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. നേരത്തെയും ഇത്തരത്തിൽ പലയിടങ്ങളിൽ തീയിട്ടിരുന്നു. വടകരയിലെ മറ്റ് രണ്ട് സർക്കാർ ഓഫിസുകളിലും ഇയാൾ തീയിട്ടിരുന്നു.
നിലവിൽ മൂന്ന് തീവെപ്പ് കേസുകളിൽ പ്രതിയാണ് സതീഷ് നാരായൺ. സിസിടിവി ദൃശ്യങ്ങൾ അടിസ്‌ഥാനമാക്കിയായിരുന്നു പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇന്ന് കസ്‌റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പോലീസ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
നേരത്തെ തീപിടുത്തമുണ്ടായ താലൂക്ക് ഓഫിസിന് സമീപത്തെ കെട്ടിടങ്ങളിലും, നഗരത്തിലെ മറ്റൊരു കെട്ടിടത്തിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഈ കെട്ടിടത്തിൽ ഈ മാസം 12, 13 തീയതികളിൽ ഉണ്ടായ ചെറിയ തീപിടുത്തങ്ങളിൽ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുത്തിരുന്നില്ല. 13ന് സ്‌പെഷ്യൽ ബ്രാഞ്ചും ഇയാൾ തീയിടൽ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും പോലീസ് അവഗണിച്ചു. ഈ പശ്‌ചാത്തലത്തിലാണ് നേരത്തെയുള്ള സംഭവങ്ങളും അന്വേഷണ പരിധിയിൽ പോലീസ് ഉൾപ്പെടുത്തിയത്.
Most Read: വള്ളം മറിഞ്ഞ് പോലീസുകാരന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ചു