ചെന്നൈ: പോലീസ് അനുമതിയില്ലാതെ നടത്താൻ ശ്രമിച്ച ബിജെപിയുടെ വെട്രിവേൽ യാത്ര തടഞ്ഞു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഉൾപ്പെടെ നൂറോളം പാർട്ടി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവള്ളൂരിൽ വച്ചാണ് പോലീസ് യാത്ര തടഞ്ഞത്. രാവിലെ പൂനമല്ലിക്ക് സമീപത്തും പോലീസ് യാത്ര തടഞ്ഞിരുന്നു.
ചെന്നൈക്ക് സമീപമുള്ള തിരുവള്ളൂർ ജില്ലയിലെ തിരുട്ടാനി മുരുകൻ ക്ഷേത്രത്തിൽ നിന്ന് യാത്ര ആരംഭിക്കാനാണ് ബിജെപി തീരുമാനിച്ചിരുന്നത്. “ക്ഷേത്രത്തിൽ പ്രാർഥന നടത്താൻ എനിക്ക് അവകാശമുണ്ട്. ആരാധന നടത്താൻ എനിക്ക് ഭരണഘടനാപരമായ അവകാശമുണ്ട്,”- മുരുകൻ ക്ഷേത്രത്തിലേക്ക് പോകുന്നതിന് മുൻപ് എൽ മുരുകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെ വെട്രിവേൽ യാത്ര നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ, സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് വെട്രിവേൽ യാത്രക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് സർക്കാർ തമിഴ്‌നാട് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Also Read: ബംഗാളിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ന്നുവെന്ന് അമിത് ഷാ; എതിര്‍പ്പുമായി തൃണമൂല്‍
മുരുകന്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര ആസൂത്രണം ചെയ്‌തത്. എന്നാൽ ബാബരി മസ്‌ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ 6ന് അവസാനിക്കുന്ന വേൽ യാത്ര വർഗീയ വിദ്വേഷം ലക്ഷ്യമിട്ടാണെന്ന് ഡിഎംകെ, സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ അടുത്ത ആഴ്‌ച തമിഴ്‌നാട്ടിലെത്തും. സമാപന സമ്മേളനത്തിൽ നരേന്ദ്ര മോദിക്കൊപ്പം രജനീകാന്തിനെ വേദിയെലത്തിക്കാനും ചർച്ചകൾ സജീവമാണ്. മാറ്റത്തിന്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിന്റെ വേദിയാകുമെന്നും ബിജെപി അവകാശപ്പെടുന്നു.
Kerala News: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; മൂന്നു ഘട്ടങ്ങളിലായി നടക്കും