ചെന്നൈ: തമിഴ്നാട്ടില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ എതിര്‍പ്പ് വകവെക്കാതെ ബിജെപിയുടെ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് ചെന്നൈയില്‍ നിന്നും യാത്ര ആരംഭിച്ചത്. തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. നൂറു കണക്കിന് പ്രവര്‍ത്തകരാണ് യാത്രക്ക് അകമ്പടിയായി അനുഗമിക്കുന്നത്.
സര്‍ക്കാര്‍ അനുമതിയില്ലാതെ യാത്ര തുടങ്ങിയതിന് നവംബര്‍ ആറിന് ബിജെപി നേതാക്കളെ അറസ്‌റ്റ് ചെയ്യുകയും പരിപാടി തടയുകയും ചെയ്‌തത് ദേശീയ തലത്തില്‍ തന്നെ വിവാദമായിരുന്നു. എച്ച് രാജ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
തമിഴ്നാട്ടില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ ഏറ്റവും പുതിയ തന്ത്രങ്ങളില്‍ ഒന്നാണ് പരിപാടിയെന്ന് നേരത്തെ വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് പിന്നീട് നടന്ന വിവാദങ്ങള്‍.
നിലവില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നടക്കുന്ന യാത്ര പോലീസ് തടയാനാണ് സാധ്യത. ഇതിലൂടെ ഉണ്ടാകുന്ന വിവാദങ്ങള്‍ മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാലും യാത്ര ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ബിജെപി.
മുരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒരു മാസത്തോളം നീളുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. എന്നാല്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6ന് തന്നെ യാത്ര അവസാനിപ്പിച്ച് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു.
യാത്രക്കെതിരെ ദ്രാവിഡ കക്ഷിയായ വിസികെ, സിപിഎം എന്നീ പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു. ദേശീയ നേതാക്കളെയും മുന്‍ നിര സിനിമ താരങ്ങളെയും അണിനിരത്തി തമിഴ്നാട്ടില്‍ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
Read Also: കോവിഡ് വാക്‌സിൻ; സാധാരണക്കാരുടെ കാത്തിരിപ്പ് നീളും; എയിംസ് ഡയറക്‌ടർ