ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ച് എഐഎഡിഎംകെ സര്‍ക്കാര്‍. ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്താനിരുന്ന സംസ്‌ഥാന യാത്രക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ് യാത്ര നടത്താന്‍ ബിജെപി ഉദ്ദേശിച്ചിരുന്നത്.
കോവിഡ് 19 ചട്ടപ്രകാരമാണ് നടപടിയെന്ന് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. വേല്‍യാത്ര വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്ന് ആരോപിച്ച് ഡിഎംകെ, വിസികെ, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പ്രേരണ നല്‍കുന്നതാണ് പരിപാടിയെന്നും യാത്രക്ക് അനുമതി നല്‍കരുതെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്റെ പിന്‍ഗാമിയാണ് എന്ന വിശേഷണവുമായാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോവുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പോസ്‌റ്ററുകളില്‍ എംജിആറിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് എഐഎഡിഎംകെ വ്യക്‌തമാക്കി.
Read also: ഐപിസിയും സിആര്‍പിസിയും മാറ്റാനുള്ള തീരുമാനവുമായി കേന്ദ്രം