ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന തമിഴ്‌നാടിന്റെ നടപടിയില്‍ അതൃപ്‌തിയറിയിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് ഉണ്ടായത്.
മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നതും വെളളം ഒഴുക്കിവിടുന്നതും കോടതിയലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്താന്‍ തമിഴ്‌നാടിന് വ്യഗ്രതയാണെന്നും തമിഴ്‌നാട് റൂള്‍കര്‍വ് പാലിച്ചില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്നും കേരളത്തിന്റെ ആവശ്യം എംപിമാര്‍ പാര്‍ലമെന്റിലും രാജ്യസഭയിലും ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി മേല്‍നോട്ട സമിതി ഉടന്‍ ചേരണം. പ്രശ്‌നം സുപ്രീം കോടതിയില്‍ ഉന്നയിക്കും.
രാത്രിയില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യം ഇനി ഉണ്ടാകരുത്. ഡാമിലെ ജലനിരപ്പ് 142 അടിയാവാന്‍ കാത്തിരിക്കരുതെന്നും നേരത്തെ തുറക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്‌തമാക്കി.
Read Also: ‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്‌ഠിത പിക്‌ചർ ബുക്ക്‌ലെറ്റ് പുറത്തിറക്കി