ചെന്നൈ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ച് തമിഴ്‌നാട്. സംസ്‌ഥാനത്ത് ഏപ്രിൽ 10ആം തീയതി മുതൽ പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവാഹ ചടങ്ങുകളിൽ പരമാവധി 100 പേർക്കും, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്കും മാത്രമേ പ്രവേശനം നൽകുകയുള്ളൂ എന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
രാജ്യത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് മിക്ക സംസ്‌ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ മഹാരാഷ്‌ട്ര, കർണാടക, ഉത്തർപ്രദേശ്, രാജസ്‌ഥാൻ തുടങ്ങി നിരവധി സംസ്‌ഥാനങ്ങളാണ് കോവിഡ് കേസുകളിലെ ഉയർച്ച മൂലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ നോയിഡയിൽ കഴിഞ്ഞ ദിവസം മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടച്ചിടാനും തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 17 വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. ഒപ്പം തന്നെ കർണാടകയിലെ ബെംഗളൂരിൽ സമ്പൂർണ നിരോധനാജ്‌ഞയും, ഛത്തീസ്ഗഢിലെ റായ്‌പൂരിൽ സമ്പൂർണ ലോക്ക്ഡൗണും സംസ്‌ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Read also : ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കും; ബിപിൻ റാവത്ത്