മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദഗ്‌ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബോട്ട് മറിഞ്ഞു മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തു. ചികിൽസയിൽ ഉള്ളവരുടെ മുഴുവൻ ചികിൽസാ ചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
അപകട പശ്‌ചാത്തലത്തിൽ താനൂരിലെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘അപകടത്തെ അതീവ ഗൗരവത്തോടെയാണ് സംസ്‌ഥാനം കാണുന്നത്. 22 പേർക്ക് നഷ്‌ടമായ ദുരന്തം വളരെ വലുതാണ്. സംസ്‌ഥാനത്ത് ഇതിന് മുമ്പുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടികൾ സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം അപകടം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി ഇപ്പോൾ തന്നെ എടുക്കണമെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് പത്തരയോടെയാണ് മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. ചികിൽസയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. തുടർന്ന്, പരപ്പനങ്ങാടിയിലേക്ക് പോയ മുഖ്യമന്ത്രി മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു. മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരാണുള്ളത്. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിലെ അംഗങ്ങളാണിവർ. ഇവരുടെ സംസ്‌കാരം നടക്കുന്ന മദ്രസയിലും മുഖ്യമന്ത്രി എത്തി.
തുടർന്ന് മുസ്‌ലിം ലീഗ് നേതാക്കൾ, എംഎൽഎമാർ, വിവിധ കക്ഷി നേതാക്കൾ എന്നിവരുമായി താനൂരിൽ വെച്ച് യോഗം നടത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിൽ പൊതുദർശനത്തിന് വെച്ചു. ശേഷമാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. 22 പേരാണ് മരിച്ചത്. മരിച്ചവരിൽ ഒരു കുടുംബത്തിലെ 11 പേരാണുള്ളത്. പത്ത് പേർക്ക് പരിക്കേറ്റു. അതിൽ എട്ട് പേർ ആശുപത്രിയിൽ ചികിൽസയിലാണ്. രണ്ടുപേർ ആശുപത്രി വിട്ടു. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു.
Related News: താനൂർ ബോട്ടപകടം; ഇനി കണ്ടെത്താൻ ഉള്ളത് ഒരാളെ മാത്രം? നേവി സംഘം സ്‌ഥലത്ത്