ലഖ്‌നൗ: ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന അധ്യാപകരിൽ 1,621 പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്ന അധ്യാപക സംഘടനയുടെ ആരോപണം നിഷേധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മൂന്ന് അധ്യാപകർ മാത്രമാണ് മരിച്ചത് എന്നാണ് സർക്കാർ വിശദീകരണം. ബേസിക് എജുക്കേഷന്‍ കൗണ്‍സിലാണ് വിശദീകരണവുമായി രംഗത്തെത്തിയത്. മരിച്ച മൂന്ന് പേരുടെ കുടുംബത്തിന് 30 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷനാണ് ഉത്തർപ്രദേശിലെ 75 ജില്ലകളിലായി പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 1,621 അധ്യാപകർ മരിച്ചതായി വെളിപ്പെടുത്തിയത്. സർക്കാരിന് സമർപ്പിച്ച കത്തിലാണ് സംഘടന മരണപ്പെട്ടവരുടെ കണക്ക് വ്യക്‌തമാക്കിയത്. മരിച്ച എല്ലാവരുടെയും പേരും വിലാസവും ഫോണ്‍നമ്പറും മരണകാരണവും വെളിപ്പെടുത്തിയാണ് സംഘടനാ പ്രസിഡണ്ട് ദിനേശ് ചന്ദ്രശര്‍മ കത്ത് എഴുതിയത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സർക്കാർ തയ്യാറാകാതിരുന്നതിനെ അധ്യാപക സംഘടന ചോദ്യം ചെയ്‌തു. അത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കിൽ ഇത്രയേറെ അധ്യാപകരെ നഷ്‌ടമാകുമായിരുന്നില്ലെന്നും സംഘടന പറഞ്ഞു. ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയും 1,621 അധ്യാപകര്‍ മരിച്ചെന്ന കണക്കുകള്‍ ശരിവെച്ചു.
Also Read: വാക്‌സിൻ ഉൽപാദനം; കൂടുതല്‍ മരുന്ന് കമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം