ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ട് പേർക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്‌ഥിരീകരിച്ചു. ജിനോം സ്വീക്വൻസിങ് പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയത്. ലക്‌നൗവിലെ കെജിഎംയു ആശുപത്രിയിൽ ഇത്തരത്തിൽ 109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 107 സാമ്പിളുകൾ ഡെൽറ്റ വകഭേദമാണെന്ന് കണ്ടെത്തി.
ഇത് സംബന്ധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട് തേടിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ലക്‌നൗവിലടക്കം നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. ഇതിനിടെ പുതിയ വകഭേദം കൂടി കണ്ടെത്തിയതോടെ സംസ്‌ഥാനം ആശങ്കയിലാണ്. കോവിഡിന്‍റെ B.1.617.1 ഇനമാണ് കാപ്പ (Kappa) എന്നപേരിൽ അറിയപ്പെടുന്നത്
കാപ്പ വകഭേദം ബാധിച്ച ഒരാളുടെ മരണവും യുപിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സന്ത് കബീറിലെ ഒരു രോഗിയിലാണ് കാപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മെയ് 27ന് കോവിഡ് ബാധിച്ച ഇദ്ദേഹം ജൂൺ 14നാണ് മരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ജൂൺ 12ന് ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു എന്നും ജൂൺ 13ന് ശേഖരിച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് കപ്പ വകഭേദമാണെന്ന് കണ്ടെത്തിയതെന്നും മൈക്രോബയോളജി വിഭാഗം മേധാവി അമ്രേഷ് സിങ് പറഞ്ഞു. ന്യൂഡെൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ പരിശോധനയിലാണ് വകഭേദം സ്‌ഥിരീകരിച്ചത്.
ഡെൽറ്റ, ആൽഫ വകഭേദങ്ങളെ പോലെ തന്നെ വ്യാപനശേഷി കൂടിയതാണ് കാപ്പ. 2020 ഒക്‌ടോബറിൽ ഇന്ത്യയിലാണ് കാപ്പ വകഭേദം കണ്ടെത്തിയത്. 2021 ഏപ്രിലിലാണ് ഈ വകഭേദത്തിന് കാപ്പ എന്ന് നാമകരണം ചെയ്‌തത്.
Also Read: രാജ്യത്ത് 1500 പുതിയ ഓക്‌സിജൻ പ്ളാന്റുകൾ; ദൗർലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി