ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വിളിക്കലുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി. 2018 മെയ് നാല് മുതല്‍ 2020 ഒക്‌ടോബര്‍ 27 വരെ വില്‍പന നടത്തിയ 1.8 ലക്ഷത്തിലധികം കാറുകളാണ് മാരുതി സുസുക്കി തിരിച്ചു വിളിച്ചത്. മാരുതിയുടെ മുന്‍നിര മോഡലുകളായ സിയാസ് സെഡാന്‍, എര്‍ട്ടിഗ, വിറ്റാര ബ്രെസ, എസ്-ക്രോസ്, എക്‌സ്എല്‍ സി എന്നിവയാണ് ഇതിൽ ഭൂരിഭാഗവും.
മോട്ടോര്‍ ജനറേറ്റര്‍ യൂണിറ്റില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വിളിക്കലിന് കമ്പനി നിർബന്ധിതരായതെന്ന് റിപ്പോർട്ടുകളുണ്ട്. വാഹനങ്ങളുടെ തകരാറിലായ ഭാഗങ്ങള്‍ നവംബര്‍ ആദ്യവാരം മുതല്‍ സൗജന്യമായി മാറ്റിനല്‍കുമെന്ന് കമ്പനി വ്യക്‌തമാക്കി. വിവരങ്ങള്‍ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴി ഉപഭോക്‌താക്കളെ അറിയിക്കും.
കൂടാതെ, തിരിച്ചുവിളിച്ച വാഹനങ്ങളിലെ കേടായ ഭാഗങ്ങള്‍ മാറ്റുന്നത് വരെ ഉപഭോക്‌താക്കള്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലെ ഡ്രൈവിംഗ് ഒഴിവാക്കണമെന്നും കമ്പനി അറിയിച്ചു. വാഹനത്തിലെ ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക് ഭാഗങ്ങളില്‍ നേരിട്ട് വെള്ളമെത്തുന്നത് ഒഴിവാക്കണമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്.
ഏതൊക്കെ വാഹനങ്ങളാണ് തിരിച്ചുവിളിച്ചതെന്ന വിവരങ്ങള്‍ മാരുതിയുടെ വെബ്‌സൈറ്റ് വഴിയും പരിശോധിക്കാവുന്നതാണ്. വാഹനങ്ങളുടെ ചേസിസ് നമ്പര്‍ നല്‍കിയാല്‍ ആ വാഹനം തിരിച്ചു വിളിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉപഭോക്‌താകൾക്ക് തന്നെ നേരിട്ടറിയാം.
Read Also: പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണില്‍ മൂന്നാം മെഡലും ഉറപ്പിച്ച് ഇന്ത്യ