ന്യൂ ഡെൽഹി: ഹത്രസിൽ 19കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസും ജനപ്രതിനിധികളും ശ്രമം നടത്തുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകയായ തീസ്‌ത സെതൽവാദ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നും കേസിലെ സാക്ഷികൾക്ക് കേന്ദ്ര അർദ്ധ സൈനിക വിഭാഗത്തിന്റെ സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തീസ്‌ത സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു.
തീസ്‌ത സെതൽവാദിന്റെ നേതൃത്വത്തിലുള്ള സിജെപി (സിറ്റിസൺസ് ഫോർ ജസ്‌റ്റിസ് ആന്റ് പീസ്) ആണ് ഹരജി നൽകിയിരിക്കുന്നത്. കേസിൽ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരും തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും ‘ഗുരുതരമായ കുറ്റം ചെയ്യുകയും പ്രശ്‌നത്തെ മുൻവിധിയോടെ കാണുകയും ചെയ്യുന്നു’ എന്ന് ഹരജിയിൽ ആരോപിക്കുന്നു.
സാക്ഷികൾക്ക് കേന്ദ്ര ആർദ്ധ സൈനിക വിഭാഗത്തിന്റെ സുരക്ഷ ഏർപ്പെടുത്തുമ്പോൾ യുപി പോലീസിൽ നിന്നുള്ള ഉദ്യോഗസ്‌ഥരാരും അതിൽ ഉൾപ്പെടരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസിലെ അന്വേഷണം അവസാനിക്കുന്നതിനു മുമ്പുതന്നെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും ബലാൽസംഗം നിഷേധിച്ച് കൊണ്ട് നടത്തിയ പ്രസ്‌താവന ആശങ്കപ്പെടുത്തുന്നതാണെന്നും തീസ്‌ത പറഞ്ഞു.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?
പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന് ആണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നതെന്ന് ഒക്‌ടോബർ ഒന്നിന് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞിരുന്നു. എന്നാൽ, നഗ്‌നയായി രക്‌തത്തിൽ മുങ്ങിക്കിടക്കുന്ന മകളെയാണ് കണ്ടതെന്ന മാതാവിന്റെ വാക്കുകൾ പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നതെന്നു തീസ്‌ത ഹരജിയിൽ പറഞ്ഞു. ഹരജി അടുത്ത ആഴ്‌ച സുപ്രീം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
Related News: മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു എ പി എ; വിമര്‍ശിച്ച് കപില്‍ സിബല്‍