ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മറ്റൊരു പ്രതി അലൻ ശുഹൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവെച്ചു. ജസ്‌റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് താഹ പരമോന്നത കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്‌രാജാണ് താഹയ്‌ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് എന്നാണ് അദ്ദേഹം വാദിച്ചിരുന്നത്.
താഹയ്‌ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉമ്മ ജമീല പറഞ്ഞു. മകന്റെ പഠനം മുടങ്ങി. ജയിലിൽ പഠിക്കാൻ സൗകര്യമില്ലായിരുന്നു. നാട്ടുകാരായ പാർട്ടിക്കാരുടെ സഹായം ലഭിച്ചു. കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ട്- അവർ കൂട്ടിച്ചേർത്തു. ജാമ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് താഹയും പ്രതികരിച്ചു.
2019 നവംബർ ഒന്നിനാണ് മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് ചെയ്‌ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
Also Read: ഹിറ്റ്ലർ ജർമനിയെ നശിപ്പിച്ചത് പോലെയാണ് ബിജെപി ഇന്ത്യയെ തകര്‍ക്കുന്നത്; ദിഗ്‌വിജയ സിംഗ്