ബത്തേരി: തലശ്ശേരി-മൈസൂരു റെയിൽപ്പാതക്കായുള്ള ഹെലിബോൺ സർവേ തുടങ്ങി. ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡ് ബേസ് ഗ്രൗണ്ടായുള്ള സർവേയുടെ ആദ്യദിനത്തിൽ മീനങ്ങാടി, കേണിച്ചിറ ഭാഗങ്ങളാണ് ഉൾപ്പെടുത്തിയത്.
ഹെലികോപ്‌റ്ററിൽ 700 കിലോ ഭാരമുള്ള ഇലക്‌ട്രോ മാഗ്‌നറ്റിക് ഇൻസ്‌ട്രുമെന്റ് ഘടിപ്പിച്ചായിരുന്നു റെയിൽപ്പാതയുടെ അലൈൻമെന്റ് നിശ്‌ചയിച്ച ഭാഗങ്ങളിലൂടെ പറന്നുള്ള സർവേ. ഹെലികോപ്‌റ്ററിൽനിന്ന് 20 മീറ്റർ താഴെയാണ് ഉപകരണം റോപ്പുകൾ മുഖേന ഘടിപ്പിച്ചത്.
ഭൂനിരപ്പിൽനിന്ന് 500 മീറ്റർ വരെ താഴ്‌ചയിലുള്ള കാര്യങ്ങൾ ഇതുവഴി നിരീക്ഷിക്കാനാവും. ഇതിൽ മണ്ണിന്റെ, ഘടന, പാറക്കൂട്ടങ്ങൾ, ജലസ്രോതസുകൾ തുടങ്ങിയവ പരിശോധിക്കാനാവും.
ഹൈദരാബാദ് ആസ്‌ഥാനമായ നാഷണൽ ജിയോഗ്രഫിക് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടാണ് സർവേ ഏറ്റെടുത്ത് നടത്തുന്നത്. ഡെൻമാർക്കിൽ നിന്നുള്ള രണ്ട് എഞ്ചിനീയർമാരാണ് ഉപകരണം പ്രവർത്തിപ്പിക്കുന്നത്. ജില്ലയിലെ സർവേ പൂർത്തിയായാൽ സംഘം തലശ്ശേരിയിലേക്ക് തിരിക്കും.
Read Also: സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്ക് എതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്