തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ രമേശന്റെ മരണത്തിൽ ആരോപണവുമായി ഭാര്യ സതി. രമേശിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം വേണമെന്നും സതി ആവശ്യപ്പെടുന്നു.
ബാങ്കില്‍ നടന്ന പണയത്തട്ടിപ്പ് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഭര്‍ത്താവിന് തട്ടിപ്പില്‍ പങ്കില്ലെന്നും പരാതിയില്‍ സതി പറയുന്നു. മൂന്നു വര്‍ഷത്തോളമായി തട്ടിപ്പ് നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ ബാങ്ക് അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും സതി പറയുന്നു.
ബാങ്കിലെ അപ്രൈസറായിരുന്നു രമേശന്‍, ഓഗസ്‌റ്റ് 10നാണ് വീടിനടുത്തുള്ള കിണറില്‍ മരിച്ച നിലയില്‍ രമേശനെ കണ്ടെത്തിയത്. ഓഗസ്‌റ്റ് ഏഴിനാണ് രമേശന്‍ വീട്ടില്‍ നിന്ന് പോയത്. ബിസിനസ് ആവശ്യങ്ങള്‍ക്ക് യാത്ര പോകാറുള്ളതിനാല്‍ മടങ്ങി വരവ് താമസിച്ചിട്ടും മറ്റ് പ്രശ്‌നങ്ങളൊന്നും വീട്ടുകാര്‍ക്ക് തോന്നിയില്ല. എന്നാല്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വന്ന പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാഖാ സീനിയര്‍ മാനേജറിന്റെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് രമേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രൈസറും മറ്റു ചിലരും ചേര്‍ന്ന് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിന് നഷ്‌ടമുണ്ടാക്കി എന്നായിരുന്നു ബാങ്കിന്റെ പരാതി. എന്നാല്‍ ഭര്‍ത്താവിനെ ചില സുഹൃത്തുക്കള്‍ സാമ്പത്തികമായി ചൂഷണം ചെയ്‌ത് ചതിച്ചുവെന്നാണ് രമേശന്റെ ഭാര്യയുടെ പരാതി.
Malabar news: കൂരാച്ചുണ്ടിൽ പൂച്ചകൾ ചത്ത സംഭവം; വൈറസ് ബാധ മൂലമെന്ന് സ്‌ഥിരീകരണം