കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരി തെളിയും. കോഴിക്കോട് ജില്ലയാണ് ഈ വർഷം കലാമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. കലോൽസവത്തിൽ സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചക്ക് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. കലോൽസവത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളിലെ ആദ്യ സംഘം ഉച്ചയോടെ കോഴിക്കോട് എത്തും.
കലോൽസവത്തിൽ പങ്കെടുക്കുന്ന മൽസരാർഥികളുടെ രജിസ്‌ട്രേഷനും ഇന്ന് ആരംഭിക്കും. കോഴിക്കോട് മോഡൽ സ്‌കൂളിൽ രാവിലെ പത്തിന് മന്ത്രി വി ശിവൻകുട്ടി രജിസ്‌ട്രേഷൻ കൗണ്ടർ ഉൽഘാടനം ചെയ്യും. മന്ത്രി പിഎ മുഹമ്മദ് റിയാസും ഉൽഘാടനത്തിൽ പങ്കെടുക്കും. റോഡ് ഷോ, ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി ഫ്‌ളാഷ് മോബ്, സ്വർണക്കപ്പ് ഘോഷയാത്ര, വിളംബര ജാഥ എന്നിവയും ഇന്ന് സംഘടിപ്പിക്കും.
ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കലോൽസവം അരങ്ങേറുക. കോഴിക്കോട് വെസ്‌റ്റ് ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും കലോൽസവത്തിന്റെ പ്രധാന വേദി. 25 വേദികളിലായി പരിപാടികൾ അരങ്ങേറും. സംസ്‌ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി 14,000 ത്തോളം വിദ്യാർഥികൾ കലോൽസവത്തിൽ പങ്കെടുക്കും. സാധാരണ ഒരാഴ്‌ച വരെ നീണ്ടുനിൽക്കുന്ന കലോൽസവം ഇക്കുറി അഞ്ചു ദിവസം കൊണ്ടാവും പൂർത്തിയാക്കുക.
അതേസമയം, സ്‌കൂൾ കലോൽസവത്തിന് എത്തുന്ന കുട്ടികളെ ലക്ഷ്യം വെച്ചുള്ള ലഹരി മാഫിയകളുടെ പ്രവർത്തനത്തിന് തടയിടാൻ കോഴിക്കോട് സിറ്റി പോലീസ് സജ്‌ജരായി. പൂർണമായ നിരീക്ഷണം ഉൾപ്പടെ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. രണ്ടായിരം പോലീസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുന്നത്. 15 ഡിവൈഎസ്‌പിമാർ, 30 സിഐമാർ, സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ഇവർക്ക് പുറമെ ലഹരിവേട്ടയിൽ പരിശീലനം നേടിയ ഡാൻസാഫ് ടീം എന്നിവരും നിരീക്ഷണം നടത്തും.
വേദികൾ എളുപ്പത്തിൽ കണ്ടെത്താൻ ക്യൂ ആർ കോഡ് സംവിധാനം സൈബർ പോലീസ് വിഭാഗം സജ്‌ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്‌ച മുതൽ കലോൽസവ വേദികൾക്ക് മുന്നിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ബീച്ചിലും പ്രധാന ഗ്രൗണ്ടുകളിലും മാത്രമാണ് പാർക്കിങ് അനുവദിക്കുക. അതേസമയം, കലോൽസവം നടക്കുന്ന ജനുവരി മൂന്ന് മുതൽ ഏഴുവരെ കോഴിക്കോട് കോർപറേഷൻ പരിധിയിലെ മുഴുവൻ സ്‌കൂളുകൾക്കും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: നോട്ട് നിരോധനം ഭരണഘടനാ പരമോ? നിർണായക സുപ്രീം കോടതി വിധി ഇന്ന്