ലക്‌നൗ: അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി സ്വമേധയാ തള്ളി. കോടതിയുടെ പേര് പ്രയാഗ്‌രാജ് ഹൈക്കോടതിയെന്നോ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെന്നോ പുനര്‍ നാമകരണം ചെയ്യണം എന്നായിരുന്നു പൊതുതാത്പര്യ ഹരജിയിലെ ആവശ്യം.
ലക്‌നൗ ബെഞ്ചാണ് ഹരജി തള്ളിയത്. പൊതുജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തിയെന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ജസ്റ്റിസുമാരായ പി.കെ ജയ്സ്വാള്‍, ഡി.കെ സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. അഭിഭാഷകനായ അശോക് പാണ്ഡെയാണ് ഹരജി സമര്‍പ്പിച്ചത്. 2018 ഒക്‌ടോബർ 16-ന് അലഹബാദ് ജില്ലയുടെ പേര് പ്രയാഗ്‌രാജ് എന്നാക്കി യുപി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പാത പിന്തുടര്‍ന്ന് കോടതിയുടെ പേര് മാറ്റണം എന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
വിഷയം കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്ന് ഈയിടെ ഹൈക്കോടതി പറഞ്ഞിരുന്നു. സംസ്ഥാനത്തെ നിയമ നിര്‍മ്മാണ സഭയുടെ കീഴിലാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Also: മാസ്‌ക് ധരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി; വിവാദമായതോടെ ഖേദപ്രകടനം