കമ്പം: ജനവാസ മേഖലയായ കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ചു കാടുകയറ്റാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യം തുടരുന്നു. മയക്കുവെടി വെക്കാനും ആനയെ തുരത്താനുമുള്ള സർവ സന്നാഹങ്ങളും വനംവകുപ്പ് സജ്‌ജമാക്കിയെങ്കിലും ദൗത്യം വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. ചുരുളി വനമേഖലയിലാണ് അരിക്കൊമ്പനെന്നാണ് ലഭിച്ച വിവരമെങ്കിലും, ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആന കാടുകയറിയതായാണ് സൂചന. കൊമ്പൻ ഇപ്പോൾ ആനഗജം ഭാഗത്ത് ഉള്ളതായി സംശയം തോന്നിയതിന്റെ അടിസ്‌ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർ മയക്കുവെടി വെക്കാനുള്ള തോക്കുമായി ഈ ഭാഗത്തേക്ക് നീങ്ങി. ദൗത്യ സംഘത്തിന്റെ വാഹനവും ഈ ഭാഗത്തേക്ക് പോയിട്ടുണ്ട്. മേഘമല ഡെപ്യൂട്ടി ഡയറക്‌ടർ, തേനി ഡിഎഫ്ഒ അടക്കം നിരവധി മുതിർന്ന ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് ഉണ്ട്.
അരിക്കൊമ്പൻ കൂത്തനാച്ചി ക്ഷേത്രത്തിന് സമീപം ഉണ്ടെന്നാണ് ഇന്ന് രാവിലെ ലഭിച്ച വിവരം. ചുരുളിക്കും കെകെ പെട്ടിക്കും ഇടയിലാണ് ഈ സ്‌ഥലം. ശ്രീവല്ലിപുത്തൂർ മേഘമല കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. കൊമ്പനെ പിടികൂടാൻ മുത്തുവെന്ന മറ്റൊരു കുങ്കിയാനയെ കൂടി വനംവകുപ്പ് കൊണ്ടുവരുന്നുണ്ട്. ഈ ആനയെ ഉടൻ കമ്പത്ത് എത്തിക്കും. അനമാല സ്വയംഭൂ എന്ന ഒരു കുങ്കിയാനയെ നേരത്തെ ഇവിടെ എത്തിച്ചിരുന്നു. കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതം ഇന്നും നിരോധിച്ചിട്ടുണ്ട്. കമ്പത്ത് നിരോധനാജ്‌ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
ശ്രീവല്ലിപുത്തൂർ മേഘമല ടൈഗർ റിസർ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. മയക്കുവെടി വെക്കാൻ ഹെസൂർ ഡിവിഷനിൽ നിന്ന് ഡോ. കലൈവാനനും മധുരാ ഡിവിഷനിൽ നിന്ന് ഡോ. പ്രകാശും ആണ് എത്തിയിരിക്കുന്നത്. മുത്തു, സ്വയംഭൂ എന്നീ രണ്ടു കുങ്കിയാനകളാണ് അരികൊമ്പനെ തുരത്താനായി തയ്യാറെടുത്തിരിക്കുന്നത്.
Most Read: വകുപ്പ് വിഭജനത്തിലും മേൽക്കൈ; ധനകാര്യം അടക്കം സുപ്രധാന ചുമതല സിദ്ധരാമയ്യക്ക്