ഇടുക്കി: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. രാവിലെ എട്ടിനാണ് ദൗത്യം പുനരാരംഭിക്കുക. അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയതായാണ് സൂചന. ദൗത്യ സംഘം ആനയെ നിരീക്ഷിക്കുകയാണ്. ദൗത്യം ഇന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ആനയെ 301 കോളനിയിലോ സിമന്റുപാലത്തിലോ എത്തിച്ചു മയക്കുവെടി വെക്കാനാണ് നീക്കം.
ദൗത്യ മേഖലയിൽ സൗകര്യപ്രദമായ സ്‌ഥലത്ത് ആന എത്തിയാൽ മയക്കുവെടി വെക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് ആനയെ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പം എത്തിയതാണ് അരിക്കൊമ്പൻ ശങ്കര്യപാണ്ഡ്യമേട്ടിലേക്ക് മാറാൻ കാരണം. 150 പേരടങ്ങിയ സംഘമാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഇന്നലെ പുലർച്ചെ നാല് മണിയോടെ ദൗത്യം തുടങ്ങിയെങ്കിലും ആനയെ കണ്ടെത്താനാകാതെ 12 മണിയോടെ അവസാനിപ്പിക്കുകയായിരുന്നു. ചിന്നക്കനാലിലെ സിമന്റു പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടിരുന്നുവെങ്കിലും അക്കൂട്ടത്തിൽ അരിക്കൊമ്പനില്ല എന്ന് സ്‌ഥിരീകരിച്ചതോടെയാണ് ദൗത്യം നീണ്ടുപോയത്. അരിക്കൊമ്പന് പകരം കണ്ടത് ചക്ക കൊമ്പൻ ആണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽ ഉണ്ടെന്ന് നാട്ടുകാർ ദൗത്യ സംഘത്തെ അറിയിക്കുകയായിരുന്നു.
Most Read: വിദ്വേഷ പ്രസംഗം; സ്വമേധയാ കേസെടുക്കാം- സംസ്‌ഥാനങ്ങളോട് സുപ്രീം കോടതി