പാലക്കാട്: ജില്ലയിലെ തൊഴിലുറപ്പ് കൂലി കുടിശിക 28.64 കോടി രൂപയായി ഉയർന്നു. സെപ്‌റ്റംബർ 29 മുതൽ നവംബർ 10 വരെയുള്ള കണക്കാണിത്. മഴയിൽ തകർന്ന വരമ്പ് വൃത്തിയാക്കലും കനാൽ ശുചീകരിക്കലുമായി തൊഴിലുറപ്പ് തൊഴിലാളികൾ നാടിന് ഏറെ സഹായമാകുന്ന ഘട്ടത്തിലും ചെയ്‌ത ജോലിക്ക് കൂലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലയിലാകെ 3,88,700 കുടുംബങ്ങൾക്കാണ് തൊഴിൽ കാർഡുള്ളത്. 5,31,120 തൊഴിലാളികളുണ്ട്. ഇതിൽ 3,71,334 പേർ വനിതകളാണ്. ആകെയുള്ളതിൽ 2,58,869 തൊഴിലാളികളാണ് സജീവമായി ജോലി ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ ആകെ 37,73,732 തൊഴിൽദിനങ്ങൾ സൃഷ്‌ടിച്ചു. ഇതുവരെ 981 കുടുംബങ്ങളാണ് 100 തൊഴിൽദിനം പൂർത്തിയാക്കിയത്.
ജോലിക്ക് കൂലി നൽകാത്ത കേന്ദ്രനയത്തിൽ പ്രതിഷേധിച്ച് ഈ മാസം 23ന് വിവിധ പഞ്ചായത്തുകൾക്ക് മുന്നിലും കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും തൊഴിലാളികൾ ധർണ നടത്തും. പിന്നോക്ക വിഭാഗങ്ങളോടുള്ള കേന്ദ്ര സർക്കാർ അവഗണനയോടുള്ള പ്രതിഷേധമാകും സമരമെന്ന് നേതാക്കൾ അറിയിച്ചു.
തൊഴിൽദിനം 200 ആക്കണമെന്ന ആവശ്യവും തൊഴിലാളികൾ ഉയർത്തുന്നുണ്ട്. സംസ്‌ഥാനത്തെ തൊഴിലുറപ്പ് കൂലി 291 രൂപയാണ് നിലവിൽ. അത് വർധിപ്പിക്കണമെന്ന് ആവശ്യവും തൊഴിലാളികൾ മുൻപോട്ട് വയ്‌ക്കുന്നു.
Read Also: ഇന്ത്യാ വിഭജനത്തിന് കാരണം കോൺഗ്രസ്; അസദുദ്ദീൻ ഒവൈസി