തിരുവനന്തപുരം: വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുതലമുറക്ക് അംഗീകാരം നല്‍കിയ സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസിന്റേത്. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ ആദ്യ പട്ടികയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുതല്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങണം. പരാതികളും പരിഭവങ്ങളും മാറ്റിവവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
92 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍, കുണ്ടറ, പട്ടാമ്പി, വട്ടിയൂര്‍കാവ്, തവനൂര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് ഇനി സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഉള്ളത്.
യുഡിഎഫിലെ മറ്റ് ഘടക കക്ഷികള്‍ക്ക് നല്‍കിയ സീറ്റുകളുടെ എണ്ണം കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. മുസ്‌ലിം ലീഗ്- 27, കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം- 10, ആര്‍എസ്‌പി- 5, എന്‍സിപി- 2, സിഎംപി- 1, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം- 1, ഫോര്‍വേര്‍ഡ് ബ്ളോക്ക്-1, ആര്‍എംപി-1.
ഘടകകക്ഷികളെ ഒരുപോലെ കാണാനും അര്‍ഹമായ പരിഗണന നല്‍കാനും ശ്രമിച്ചുവെന്ന് എംഎം ഹസന്‍ പറഞ്ഞു. പിന്തുണക്കുന്ന സംഘടനകളെ നാളെ അറിയിക്കും. എല്‍ഡിഎഫിനെ പരാജയപ്പെടുത്തി ഭരണമാറ്റം ആണ് ലക്ഷ്യമെന്നും എംഎം ഹസന്‍ കൂട്ടിച്ചേർത്തു.
ഒൻപത് വനിതകളാണ് കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. കായംകുളത്ത് നിന്ന് ജനവിധി തേടുന്ന 27കാരി അരിത ബാബുവാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥി. അക്കാദമിക് പ്രാവീണ്യമുള്ളവര്‍ക്കും കോൺഗ്രസ് പ്രാധാന്യം നല്‍കിയിട്ടുണ്ട്. രണ്ട് ഡോക്‌ടർമാര്‍, പിഎച്ച്ഡി നേടിയ രണ്ട് പേര്‍ എന്നിവര്‍ സ്‌ഥാനാർഥി പട്ടികയില്‍ ഇടം പിടിച്ചു. ബിരുദാനന്തര ബിരുദം നേടിയ 12 പേരും 42 ബിരുദധാരികളും സ്‌ഥാനാർഥി പട്ടികയിൽ ഉണ്ട്.
Also Read: സ്‌ഥാനാര്‍ഥിത്വം ലഭിച്ചില്ല; രാജിവെച്ച്, തല മുണ്ഡനം ചെയ്‌ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ