ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കേസുമായി ബന്ധപ്പെട്ട് വിമാനത്തിൽ നിന്ന് പുറത്താക്കപ്പെട്ട കോൺഗ്രസ് വക്‌താവ് പവൻ ഖേര അറസ്‌റ്റിൽ. അസം പോലീസാണ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി ഛത്തീസ്‌ഗഡ് തലസ്‌ഥാനമായ റായ്‌പൂരിലേക്ക് പോകാൻ ഡെൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് പുറത്താക്കിയത്.
ലഗേജ് പരിശോധിക്കണം എന്നായിരുന്നു ആവശ്യം. കേസ് ഉള്ളതിനാൽ യാത്ര അനുവദിക്കാൻ ആകില്ലെന്നും ഇൻഡിഗോ വിമാനക്കമ്പനി അറിയിച്ചു. അതേസമയം, പവൻ ഖേരക്ക് എതിരായ നടപടിയിൽ കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. മറ്റു നേതാക്കളെല്ലാം വിമാനത്തിൽ കയറിക്കഴിഞ്ഞതിന് ശേഷമാണ് ഖേരയെ പുറത്താക്കിയതെന്നാണ് വിവരം.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പവൻ ഖേരയ്‌ക്കെതിരേ യുപി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാദാരം. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിന് പകരം നരേന്ദ്ര ഗൗതംദാസ് എന്നാണ് ഖേര പറഞ്ഞത്.
പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിക്കുകയും ചെയ്‌തു. ദാമോദർദാസ് ആണെന്ന് മറുപടി ലഭിച്ചു. എന്നാൽ, പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്റേതാണെന്ന് ഖേര പറഞ്ഞു. തുടർന്ന്, പരാമർശം ആക്ഷേപകരമാണെന്ന് കാട്ടി ലഖ്‌നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Most Read: ഗവർണർ ഒപ്പിടാത്ത ബില്ലുകൾ; മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും