ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ശക്‌തമായ ഭാഷയിൽ വിമർശിച്ച് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് സിസോദിയ സർക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്.
ബിജെപിയെ ഭാരതീയ സംഘർഷ പാർട്ടിയെന്ന് വിശേഷിപ്പിച്ച സിസോദിയ കേന്ദ്രം അനാവശ്യമായി സംസ്‌ഥാനങ്ങളെയും. മുഖ്യമന്ത്രിമാരെയും കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് ആരോപിച്ചു. രാജ്യത്തെ സുപ്രധാന വിഷയങ്ങളും, വികസന കാര്യങ്ങളും ഒന്നും ശ്രദ്ധിക്കാതെ കേന്ദ്രത്തിലെ ചില മുതിർന്ന നേതാക്കൾ മുഴുവൻ സമയവും കെജ്‌രിവാളിനെ കുറ്റപ്പെടുത്താനും മോശക്കാരനായി ചിത്രീകരിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകീട്ടാണ് ഡെൽഹിയിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്ത് വന്നത്. വ്യാജ വാഗ്‌ദാനങ്ങൾ നൽകി കെജ്‌രിവാളും, എഎപി സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, എഎപി റേഷൻ മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
‘ഡെൽഹിയിലെ ജനങ്ങൾക്ക് ഓക്‌സിജൻ നൽകുന്നതിൽ പരാജയപ്പെട്ട സർക്കാരാണ് ഇപ്പോൾ വീടുകളിലേക്ക് റേഷൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. റേഷൻ മാഫിയയുടെ നിയന്ത്രണത്തിലാണ് ഡെൽഹി സർക്കാർ’ പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ സംസ്‌ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് നിൽക്കേണ്ട അവസരമാണ് ഇതെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.
Read Also: ഐസിഎംആര്‍ ദേശീയ സീറോ സര്‍വേ ആരംഭിക്കുന്നു