ന്യൂഡെൽഹി: കോൺഗ്രസ് ഇല്ലാതെ ഇന്ത്യ രക്ഷപ്പെടില്ലെന്ന് മുൻ സിപിഐ നേതാവ് കനയ്യ കുമാർ. കോൺഗ്രസെന്നാൽ വെറുമൊരു രാഷ്‌ട്രീയ പാർട്ടി മാത്രമല്ല, അതൊരു ആശയമാണ്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ട് കോൺഗ്രസ് ഇല്ലാതെ രാജ്യം രക്ഷപ്പെടില്ലെന്നാണ് താനടക്കമുള്ള പലരും ചിന്തിക്കുന്നതെന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കനയ്യ കുമാർ പറഞ്ഞു.
ബിജെപിയെ എതിർക്കാൻ കോൺഗ്രസിനല്ലാതെ മറ്റാർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി വലിയൊരു കപ്പലാണ്. അത് സംരക്ഷിക്കപ്പെട്ടാൽ നിരവധി ജനങ്ങളുടെ അഭിലാഷങ്ങൾ മാത്രമല്ല, ഗാന്ധിജി മുന്നോട്ടുവെച്ച ഐക്യം, ഭഗത് സിംഗ്, അംബേദ്‌കർ എന്നിവർ മുന്നോട്ടുവെച്ച തുല്യത എന്നീ ആശയങ്ങളും സംരക്ഷിക്കപ്പെടും. അതുകൊണ്ടാണ് താൻ കോൺഗ്രസിൽ ചേർന്നത്.
ഈ രാജ്യത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും ചരിത്രവും ഭാവിയും നശിപ്പിക്കാൻ മറ്റൊരു പ്രത്യയശാസ്‌ത്രം ശ്രമിക്കുന്നതായി തോന്നുന്നതിനാലാണ് കോൺഗ്രസിൽ ചേരുന്നത്. കോൺഗ്രസിനെ രക്ഷിക്കാതെ ഈ രാജ്യത്തെ രക്ഷിക്കാൻ കഴിയില്ലെന്ന് തന്നെപ്പോലെ കോടിക്കണക്കിന് യുവാക്കൾ കരുതുന്നുവെന്നും കനയ്യ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ചേർന്നത് രാജ്യത്തെ രക്ഷിക്കാനാണെന്ന് ജിഗ്‌നേഷ് മേവാനിയും പ്രതികരിച്ചു. രാജ്യം അഭൂതപൂർവമായ പ്രതിസന്ധി നേരിടുകയാണ്. അതിനെ മറികടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഏറെക്കാലമായി ഉയർന്നുകേട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ന് എഐസിസി ആസ്‌ഥാനത്ത് നടന്ന പരിപാടിയിലാണ് കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. അതേസമയം, കനയ്യ പാർട്ടിയെ ചതിച്ചുവെന്നായിരുന്നു സിപിഐ ദേശീയ സെക്രട്ടറി ഡി രാജയുടെ പ്രതികരണം.
Read Also: ഹിന്ദു മതത്തിനെതിരെ പ്രചാരണം; ഐഎഎസ് ഉദ്യോഗസ്‌ഥനെതിരെ പരാതി