തിരുവനന്തപുരം: കുടുംബത്തിലെ അഞ്ച് പേർക്കും കോവിഡ് ബാധിച്ചപ്പോൾ തിരുവനന്തപുരം, വെടിവെച്ചാൻകോവിൽ സ്വദേശി വിശ്വംഭരന്റെ ആശങ്ക മുഴുവൻ വളർത്തു മൃഗങ്ങളെ ഓർത്തായിരുന്നു. അവയ്‌ക്ക് ആര് സമയത്തിന് ഭക്ഷണവും വെള്ളവും കൊടുക്കുമെന്ന വിശ്വംഭരന്റെ ആശങ്കക്ക് അവസാനമായത് കോവിഡ് കാലത്ത് നാട്ടിൽ എന്ത് സഹായത്തിനും മുന്നിൽ നിൽക്കുന്ന സിപിഐയുടെ സന്നദ്ധകൂട്ടായ്‌മ എത്തിയപ്പോഴാണ്.
സിപിഐ പള്ളിച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 22 പേരടങ്ങുന്ന സന്നദ്ധകൂട്ടായ്‌മയാണ് ഈ വളർത്തുമൃഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്തത്. 20 ആടും, 22 കോഴിയും, മുയലും നായയുമാണ് വിശ്വഭരന്റെ വീട്ടിൽ വളർത്തുന്നത്. തന്റെ ആവശ്യം അറിയിച്ചതോടെ പ്ളാവിലയുൾപ്പടെ തീറ്റയുമായി സന്നദ്ധകൂട്ടായ്‌മ അംഗങ്ങൾ വിശ്വംഭരന്റെ വീട്ടിലെത്തി.
ഇനി കുടുംബത്തിലുള്ളവർ കോവിഡ് നെഗറ്റീവായി പുറത്തിറങ്ങുന്നത് വരെ മൃഗങ്ങളെ സന്നദ്ധ സേന സംരക്ഷിക്കും. രോഗികളെ ആശുപത്രിയിലെത്തിച്ചും കോവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് പുസ്‌തകം എത്തിച്ചും, ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തും സജീവമാണ് ഈ കൂട്ടായ്‌മ.
Most Read: അഭിമാനം; സിഇയു ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം ശൈലജ ടീച്ചര്‍ക്ക്