കണ്ണൂര്‍: സമസ്‌ത അധ്യക്ഷനുമായി ചർച്ച നടത്തിയതിന് പിന്നാലെ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. ലീഗ് രാഷ്‌ട്രീയം അഴിമതിയുടെ രാഷ്‌ട്രീയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. അതിനെ മറികടക്കാന്‍ ലീഗ് മതത്തെ കൂട്ടുപിടിക്കുക ആണെന്നും മന്ത്രി പറഞ്ഞു. സമസ്‌തയെ കാര്യങ്ങൾ ധരിപ്പിച്ചതായും അദ്ദേഹം വ്യക്‌തമാക്കി.
ഇന്നലെ രാത്രി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ചയിലൂടെ അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രി നടത്തിയ വിമർശനങ്ങളിൽ സമസ്‌ത എതിർപ്പറിയിച്ചിരുന്നു. സമസ്‌തയുമായി ചർച്ച തുടരുമെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, വഖഫ് വിഷയത്തിൽ ലീഗ് ഇന്ന് പ്രത്യക്ഷ സമരം തുടങ്ങി. കണ്ണൂരിൽ ലീഗ് പ്രവർത്തകർ കളക്റ്ററേറ്റുകളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പോലീസ് ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചു. കെപിഎ മജീദ് മാർച്ച് ഉൽഘാടനം ചെയ്‌തു.
കോഴിക്കോട് ഒന്‍പതിന് നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളനം വിജയിപ്പിക്കാനായി ലീഗ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും. ചെറു റാലികളും പൊതുസമ്മേളനവും ആണ് നിശ്‌ചയിച്ചിരിക്കുന്നത്. തുടർ പ്രതിഷേധ പരിപാടികൾ ഇതിന് ശേഷം തീരുമാനിക്കും.
Most Read: ‘മഴയെ പഴിക്കാതെ പരിഹാരം പരിശോധിക്കും’; ജയസൂര്യയ്‌ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ്