ന്യൂഡെൽഹി: കോവിഡ് ഡെല്‍റ്റ വകഭേദം ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും അപകടകാരിയായ രൂപമാണെന്ന് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്‌റ്റ് ഷാരോണ്‍ പീകോക്ക്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെയും ഡെൽറ്റ വൈറസ് ബാധിച്ചേക്കാമെന്നും വിദഗ്‌ധർ പറയുന്നു. വിവിധ രാജ്യങ്ങളില്‍ ചികിൽസയിലുള്ളവരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഈ വിലയിരുത്തല്‍.
ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ആദ്യത്തേതിനേക്കാള്‍ അപകടകാരിയായി മാറാറുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇംഗ്ളണ്ടിലെ പൊതുജനാരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഡെല്‍റ്റ വകഭേദം സ്‌ഥിരീകരിച്ച് ആശുപത്രിയിൽ ഉള്ള 3692 പേരിൽ 58.3 ശതമാനം പേര്‍ വാക്‌സിൻ എടുക്കാത്തവരും 22.8 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരുമാണ്.
അതേസമയം വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ വാക്‌സിൻ എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്ന ആശ്വാസവും പഠനം നൽകുന്നുണ്ട്.
ചൈനയില്‍ അടുത്തിടെ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് വുഹാനില്‍ ആദ്യം കണ്ടെത്തിയ വൈറസിനെ അപേക്ഷിച്ച് ഡെല്‍റ്റ വകഭേദം ഒരു വ്യക്‌തിയുടെ മൂക്കിനുള്ളില്‍ ആയിരം മടങ്ങ് കൂടുതലായിരിക്കും. ഇത് തന്നെയാണ് വ്യാപനതോത് ഉയരാനുള്ള കാരണവും. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് യുവാക്കളില്‍ പോലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാന്‍ ഡെല്‍റ്റ വകഭേദത്തിന് കെൽപ്പുണ്ടെന്നും പഠനം വ്യക്‌തമാക്കുന്നു.
Most Read: ‘വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റി സ്‌ഥാപിച്ച് സഹകരിക്കണം’; കെസിബിസി