കണ്ണൂർ: ജില്ലയിലെ ആദ്യത്തെ സിഎൻജി (കംപ്രസ്‌ഡ് നാച്വറൽ ഗ്യാസ്) ഫില്ലിംഗ് സ്‌റ്റേഷൻ സെൻട്രൽ ജയിൽ ഇന്ധന പമ്പിൽ ഇന്ന് ഉൽഘാടനം ചെയ്യും. കണ്ണൂർ-കാസർഗോഡ് ജില്ലയിലെ ആദ്യത്തെ സിഎൻജി ഫില്ലിംഗ് സ്‌റ്റേഷനാണ് ജയിൽ ഇന്ധന പമ്പിൽ നടപ്പിലാക്കാൻ പോകുന്നത്. പദ്ധതിയുടെ വിതരണ ഉൽഘാടനം ഇന്ന് വൈകീട്ട് മൂന്നിന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ജയിൽ ജീവനക്കാരുടെ പുനരധിവാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇതിനായി 18 ജയിൽ അന്തേവാസികളാണ് പമ്പിലുള്ളത്. മേൽനോട്ടത്തിനായി 6 ജയിൽ ഉദ്യോഗസ്‌ഥരും ഉണ്ടാകും. സിഎൻജി വിതരണത്തിനായി പമ്പിൽ ഒരു യൂണിറ്റാണ് ഉണ്ടാവുക. പൊതുവാഹനങ്ങൾക്ക് കിലോക്ക് 63 രൂപാ നിരക്കിൽ സിഎൻജി നിറക്കാം. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് പമ്പ് പ്രവർത്തിക്കുക.
കേരള പ്രിസൺസ് ആൻഡ് കറക്ഷൻ സർവീസ് ഇന്ത്യൻ ഓയിൽ കോർപറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പമ്പിന് 24 മണിക്കൂർ പ്രവർത്തനാനുമതി തേടി സെൻട്രൽ ജയിൽ അധികൃതർ ജയിൽ ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് കത്ത് നൽകിയിട്ടുണ്ട്. പെട്രോൾ-ഡീസൽ എന്നിവയെക്കാൾ വിലകുറവും, അന്തരീക്ഷ മലിനീകരണവും തീരെ ഉണ്ടാകില്ല എന്നതുമാണ് സിഎൻജിയുടെ പ്രത്യേകത.
Read Also: തൃക്കൊടിത്താനം ബാങ്കിൽ 11 ലക്ഷം രൂപയുടെ വെട്ടിപ്പ്; മരിച്ചവരുടെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടി