തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ശമ്പള വിതരണം പൂർത്തിയാക്കാൻ 50 കോടി ഓവർ ഡ്രാഫ്റ്റിന് പുറമെ 35 കോടി രൂപ കൂടി വേണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇത് കൂടി ലഭിച്ചാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. ശമ്പള പ്രശ്‌നത്തിൽ ഭരണാനുകൂല സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുമെന്ന് വ്യക്‌തമാക്കിയിരുന്നു. സിഐടിയു ഓഫിസ് വളഞ്ഞ് ഉപരോധിക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ മന്ത്രി നേരിട്ട് ഇടപെട്ട് ഇന്നലെ മുതൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ, പ്രഖ്യാപിച്ച സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ. സിഐടിയു ചീഫ് ഓഫിസ് സമരത്തിലേക്ക് അടക്കം കടക്കുമ്പോൾ അനിശ്‌ചിതകാല പണിമുടക്കാണ് പ്രതിപക്ഷ യൂണിയനുകൾ ആലോചിക്കുന്നത്. എന്നാൽ, കെഎസ്ആർടിസി കയ്യിൽ പണമില്ലാതെയാണ് ശമ്പള വിതരണത്തിലേക്ക് പോകുന്നത്.
ഓവർഡ്രാഫ്റ്റായി പണം എടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സർക്കാരിൽ നിന്ന് പണം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. അതേസമയം യൂണിയൻ നേതാക്കൾ ഘട്ടംഘട്ടമായി ശമ്പളം നൽകുന്നതിനെ അനുകൂലിക്കുന്നില്ല. ശമ്പളം ഒറ്റത്തവണയായി വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിലും ഈ നിലയിലാണ് ശമ്പളം കിട്ടിയത്. ഇതുകൊണ്ട് കാര്യമില്ലെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്.
Most Read: അഗ്‌നിപഥ് പ്രതിഷേധം രൂക്ഷം; ബീഹാറിൽ ഇന്ന് ബന്ദ്- ഹരിയായനയിൽ നിരോധനാജ്‌ഞ