മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്നും കന്നിവോട്ട് ചെയ്യാനെത്തുന്നത് രണ്ട് ലക്ഷത്തിലേറെ പുതിയ വോട്ടർമാർ. ഇത് ഇത്തവണത്തെ ജില്ലയിലെ തിരഞ്ഞെടുപ്പ് നിർണായകമാക്കും എന്നതിൽ സംശയമില്ല. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ നിന്നുള്ള കന്നി വോട്ടർമാരുടെ എണ്ണം 1,65,662 ആണ്. കൂടാതെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തെറ്റുതിരുത്താനുമായി 1,12,357 അപേക്ഷകൾ പരിഗണനയിലുമുണ്ട്.
ഇത് കൂടാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെയാണ്. അതിനാൽ തന്നെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ കന്നിവോട്ടർമാരുടെ എണ്ണം ഇനിയും കൂടുമെന്നതിൽ സംശയമില്ല. ജില്ലയിൽ ഇത്തവണ കന്നിവോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഉയർച്ച തീർച്ചയായും തിരഞ്ഞെടുപ്പ് ഫലത്തെയും ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
വോട്ടർമാരുടെ എണ്ണം ഉയർന്നതിനാലും, കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്തും ഇത്തവണ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണത്തിലും ഉയർച്ച ഉണ്ടാകും. കോവിഡ് വ്യാപനം കണക്കിലെടുത്ത് 1000 വോട്ടർമാരിൽ കൂടുതൽ ആളുകൾ ഉള്ള പോളിംഗ് സ്‌റ്റേഷനുകൾ വിഭജിക്കാനും തീരുമാനിച്ചതിനാൽ കൂടുതൽ പോളിംഗ് സ്‌റ്റേഷനുകൾ ഇത്തവണ വോട്ടെടുപ്പിനായി തയ്യാറാക്കും. നിലവിലുള്ള 2,753 പോളിംഗ് സ്‌റ്റേഷനുകളും 2,122 ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകളുമടക്കം 4,875 സ്‌റ്റേഷനുകളാണ് ആകെ ഉണ്ടാകുക. ഇവിടങ്ങളിൽ വൈദ്യുതി, വെളിച്ച സംവിധാനം, ശുദ്ധജലം, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി മരാമത്ത് വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read also : ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ആയുധം; കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ല; തോമസ് ഐസക്ക്