വയനാട്: വീട്ടിലെ ഷെഡിൽ നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്തതായി പരാതി. പുതുശ്ശേരിക്കടവ് മീറങ്ങാടൻ റഷീദാണ് വെള്ളമുണ്ട പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 30നായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വാരമ്പറ്റിയിലെ സഹോദരിയുടെ വീട്ടിലെ ഷെഡിൽ നിർത്തിയിട്ടതായിരുന്നു വാഹനം. അന്നേ ദിവസം പുലർച്ചെയോടെയാണ് കാറിന്റെ ചില്ല് തകർത്തതെന്ന് റഷീദ് പറഞ്ഞു.
31ന് രാവിലെ വാഹനം എടുക്കാൻ ചെന്നപ്പോൾ കാറിന്റെ വിൻഡോ ഗ്ളാസ് പൂർണമായും തകർന്ന നിലയിലും മുൻ ഭാഗത്തെ പ്രധാന ഗ്ളാസ് പൊട്ടിയ നിലയിലും കാണപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹം പരാതി നൽകുകയും പോലീസ് സ്‌ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്‌തു.
എന്നാൽ 2 ദിവസത്തിനു ശേഷം വാഹനത്തിൽ നിന്ന് വെടിയുണ്ട പോലെയുള്ള ഒരു വസ്‌തു കണ്ടെത്തിയതോടെ ഉടമ വീണ്ടും പോലീസിനെ സമീപിച്ചു. തുടർന്ന് കാർ സ്‌റ്റേഷനിൽ എത്തിക്കാൻ ഉടമയോട് പോലീസ് ആവശ്യപ്പെട്ടു. വിശദമായ പരിശോധനക്കു വേണ്ടി ഫോറൻസിക് വിഭാഗം കാറിൽ നിന്നു ലഭിച്ച വസ്‌തു ശേഖരിച്ചു.
വാഹനത്തിൽ നിന്ന് ലഭിച്ചതു വെടിയുണ്ടയാകാനാണ് സാധ്യതയെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവസ്‌ഥലത്ത് നായാട്ട് സംഘം എത്തുന്നതിനാൽ അവരുടെ തോക്കിൽ നിന്നുള്ള വെടിയുണ്ടയാകാമെന്നാണ് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്. എന്നാൽ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കാറിൽ നിന്നു ലഭിച്ചത് വെടിയുണ്ടയാണോ എന്ന് ഉറപ്പിക്കാൻ പറ്റുകയുള്ളൂവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്‌തമാക്കി.
Malabar News: പ്രായമായവര്‍ക്കും കിടപ്പുരോഗികള്‍ക്കും നാളെ മുതല്‍ വാക്‌സിനേഷന്‍