കണ്ണൂർ: പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോലിക്കായി കാത്തിരിക്കുന്ന യുവാക്കളെ കണ്ണീരുകുടിപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മൂന്നു ലക്ഷത്തോളം പേരെയാണ് നിലവിലെ സർക്കാർ പിൻവാതിൽ വഴി നിയമിച്ചത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാളെപ്പോലും പിൻവാതിൽ വഴി നിയമിക്കില്ല. പിഎസ്‌സി എഴുതി കാത്തിരിക്കുന്ന ഒരാളെയും നിരാശരാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് ഏകാധിപതികളാണ്. രണ്ട് സർക്കാരും ജനദ്രോഹ നയങ്ങളാണ് നടപ്പിലാക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു.
ഐശ്വര്യ കേരള യാത്രയുടെ ജില്ലയിലെ ആദ്യദിന പര്യടനത്തിന്റെ സമാപനമാണ് സ്‌റ്റേഡിയം കോർണറിൽ നടന്നത്. ആറുമണിക്ക് എത്തുമെന്ന് പറഞ്ഞ യാത്ര നഗരത്തിലെത്തുമ്പോൾ ഒൻപതു മണിയോടടുത്തിരുന്നു.
മുണ്ടേരി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ എംഎം ഹസൻ, ഷിബു ബേബിജോൺ, എംകെ മുനീർ, കെ സുധാകരൻ, അബ്‌ദുറഹിമാൻ രണ്ടത്താണി, ജി ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. അനൂപ് ജേക്കബ്, കെസി ജോസഫ്, വിഡി സതീശൻ, ജോണി നെല്ലൂർ, അബ്‌ദുൾഖാദർ മൗലവി, ലതിക സുഭാഷ്, മേയർ ടിഒ മോഹനൻ, സതീശൻ പാച്ചേനി, പിടി മാത്യു തുടങ്ങിയ നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു.
Malabar News: പ്രവാസികളുടെ സംഭാവനകളാണ് വൈജ്‌ഞാനിക സാമൂഹിക പുരോഗതിയുടെ മുഖ്യഘടകം; കാന്തപുരം