ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യസുരക്ഷയ്‌ക്കാണ് ഒരു സർക്കാർ പ്രാധാന്യം നല്‍കേണ്ടതെന്നും എന്നാലിവിടെ സര്‍ക്കാര്‍ അതിന് നേര്‍ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ്. നേതാക്കളുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടർന്നാണ് കപിൽ സിബലിന്റെ പ്രതികരണം.
“രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ അതിന് നേര്‍ വിപരീതമാണ് ചെയ്‌ത് കൂട്ടുന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ മറ്റ് രാജ്യങ്ങളുടെ കൈകളിൽ എത്തിയാലുള്ള അവസ്‌ഥയെന്താകും? രാജ്യ സുരക്ഷയെ തന്നെ അത് ബാധിക്കുകയും ചെയ്യും”- കപിൽ സിബൽ പറഞ്ഞു.
ഇപ്പോള്‍ കുറച്ച് പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം മാത്രമെ വന്നിട്ടുള്ളു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. മൗലിക അവകാശങ്ങളുടെയും സ്വകാര്യതയുടെയും കനത്ത ലംഘനത്തിന്റെ തെളിവുകളാണ് ഈ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലൂടെ വെളിവാകുന്നത് എന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണ്‍ രേഖകളും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെയും, സിദ്ധരാമയ്യ, എച്ച്ഡി കുമാരസ്വാമി തുടങ്ങിയവരുടെ സെക്രട്ടറിമാരുടെ ഫോണും ചോര്‍ന്നിട്ടുണ്ടെന്ന് ദി വയർ റിപ്പോർട് ചെയ്യുന്നു.
Read also: പെഗാസസ്; കർണാടക കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോർട്